പത്തനംതിട്ട : സ്വകാര്യ വ്യക്തിയുടെ വീടിന്റെ പിന്നിൽ പഴയ വീട് പൊളിച്ച സാധനങ്ങളും മറ്റും ഇട്ടിരുന്ന അടച്ചുറപ്പില്ലാത്ത ഷെഡിൽ സൂക്ഷിച്ച റബ്ബർ ചണ്ടി മോഷ്ടിച്ച പ്രതിയെ പമ്പ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലമുള ചാത്തൻതറ മണക്കയം മരുതിമൂട്ടിൽ സോമന്റെ മകൻ അജി (39) യെയാണ് പിടികൂടിയത്. 18000 രൂപ വിലവരുന്ന 200 കിലോ ചാണ്ടിയാണ് പ്രതി രണ്ടു തവണയായി മോഷ്ടിച്ചത്. ശനിയാഴ്ച പകൽ 11 മണിക്കും അതിന് ഒരുമാസം മുമ്പ് ഒരുദിവസവുമാണ് മോഷണം നടന്നത്. ഇന്നലെ മൊഴിപ്രകാരം കേസെടുത്ത പമ്പ പോലീസ് മണിക്കൂറുകൾക്കുള്ളിൽ വീട്ടിൽ നിന്നും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. രണ്ടാം തവണ മോഷ്ടിച്ച റബ്ബർ ചണ്ടി ചാത്തൻതറയിലെ റബ്ബർ കടയിൽ നിന്നും പോലീസ് കണ്ടെടുത്തു.
ആദ്യം മോഷ്ടിച്ചത് വില്പന നടത്തിയ മുക്കൂട്ടുതറയിലെ റബ്ബർ കടയിൽ പോലീസ് സംഘം പ്രതിയുമായി എത്തി അന്വേഷണം നടത്തിയപ്പോൾ അത് വിട്ടുകഴിഞ്ഞതിനാൽ വീണ്ടെടുക്കാനായില്ല. പ്രതി ചണ്ടി മോഷ്ടിച്ചുകടത്തിയ ഓട്ടോറിക്ഷയും അന്വേഷണസംഘം പിടിച്ചെടുത്തു. പ്രതി മോഷണം നടത്തിക്കടത്തിയ വിവരം വാഹന ഉടമ അറിഞ്ഞിരുന്നില്ല എന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. പ്രതിയെ സ്റ്റേഷനിൽ കൂട്ടികൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. കേസിന്റെ അന്വേഷണത്തിൽ പോലീസ് ഇൻസ്‌പെക്ടർ മഹേഷ് കുമാറിനൊപ്പം എസ് ഐ വിമൽ രംഗനാഥൻ, എ എസ് ഐ സുഭാഷ്, എസ് സി പി ഓ സൂരജ്, സി പി ഓമാരായ അരുൺ മധു, അനൂപ്, സുധീഷ് എന്നിവർ പങ്കെടുത്തു.





























