തൃശൂർ : കുന്നംകുളത്ത് പന്ത്രണ്ടുകാരന് ലഹരിവസ്തുക്കൾ നൽകി ഭീഷണിപ്പെടുത്തിയ ശേഷം സ്വർണം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. പെരുമ്പിലാവ് കരിക്കാട് സ്വദേശി കോഴിക്കര വളപ്പിൽ മുഹിയുദ്ദീനാണ് പിടിയിലായത്. സ്വർണം നഷ്ടപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മോഷണ വിവരം പുറത്തറിയുന്നത്.
കരിക്കാട് കട നടത്തുകയാണ് മുഹിയുദ്ദീൻ. ഇയാളുടെ കടയിലേക്ക് മിഠായി വാങ്ങാനെത്തിയ പന്ത്രണ്ടുകാരന് മിഠായിക്കൊപ്പം വെളുത്ത നിറമുള്ള പൊടിയും സിഗരറ്റ് അടക്കമുള്ള ലഹരി വസ്തുക്കളും നൽകിയെന്നാണ് പരാതി. ഇതിന് ശേഷം കുട്ടി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് വീട്ടിൽ പറയുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് പവനോളം സ്വർണം തട്ടിയെടുത്തു. കൈചെയിൻ, പാദസരം, കമ്മൽ ഉൾപ്പെടെയുള്ളവയാണ് തട്ടിയെടുത്തത്.
സ്വർണം നഷ്ടപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിനൊടുവിൽ കുട്ടി ഇക്കാര്യം പറയുകയായിരുന്നു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. തട്ടിയെടുത്ത സ്വർണം പെരുമ്പിലാവിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ വഴി വിൽപന നടത്തി ഒന്നരലക്ഷത്തോളം രൂപ ഇയാൾ കൈപ്പറ്റിയിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.





























