കൊല്ലം: പട്ടാപ്പകൽ ക്ഷേത്രങ്ങളിൽ കയറി കവർച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. നെടുമ്പന സ്വദേശി തടത്തിൽ പുത്തൻവീട്ടിൽ രതീഷ് (30) ആണ് കണ്ണനല്ലൂർ പോലീസിന്റെ പിടിയിലായത്. സ്ഥിരം ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്താറുള്ള ഇയാൾ പുലിയില,വേങ്ങനാട്, ശ്രീദുർഗ്ഗാ ദേവീക്ഷേത്രത്തിലെ കവർച്ചയ്ക്ക് പിന്നാലെയാണ് പിടിയിലായത്. ഈ മാസം 10ന് ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു മോഷണം. ക്ഷേത്രം പൂജാരിയും മറ്റു ക്ഷേത്ര അംഗങ്ങളുമില്ലാത്ത സമയത്ത് ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ കയറി ഓട്ടുരുളിയും ഓട്ടുവിളക്കുകളുമടക്കം അപഹരിക്കുകയായിരുന്നു. ക്ഷേത്രം ഭാരവാഹികൾ കണ്ണനല്ലൂർ സ്റ്റേഷനിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. സി സി ടി വി പരിശോധിച്ചപ്പോഴാണ് രതീഷ് ചാക്കിൽ കെട്ടിയ സാധനങ്ങളുമായി പോകുന്ന ദൃശ്യങ്ങൾ കണ്ടത്.
ഇന്നലെ രാത്രി കണ്ണനല്ലൂരിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നുമാണ് രതീഷിനെ പിടികൂടിയത്. സമാനരീതിയിൽ വിവിധ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ പരാതികൾ കുണ്ടറ, കണ്ണനല്ലൂർ സ്റ്റേഷനുകളിലുണ്ട്. എസ് ഐ ആശ, എഎസ് ഐ രതീഷ് കുമാർ, സിപിഒ സിജോ, പ്രജീഷ്, പ്രമോദ്, തുടങ്ങിയവർ ചേർനാണ് പ്രതിയെ പിടികൂടിയത്.




























