കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ഇരുപതാം ദിവസവും ഒരു സൂചനയുമില്ല. പ്രത്യേക അന്വേഷണ സംഘം വാരാണസിയിൽ എത്തി തെരച്ചിൽ നടത്തിയെങ്കിലും 17 വയസ്സുകാരനെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. പോലീസ് സംഘം വാരാണസിയിൽ അൻപതിലേറെ സിസിടിവി ക്യാമറകൾ പരിശോധിച്ചു. ശിവസൂര്യ വാരാണസിയിലേക്ക് എത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കുട്ടി കേരളത്തിൽ എവിടെയെങ്കിലും ജോലി ചെയ്ത് ജീവിക്കുന്നുണ്ടാകാമെന്നാണ് പോലീസ് കരുതുന്നത്. കാശിക്ക് പോകുന്നുവെന്ന ശിവസൂര്യയുടെ കുറിപ്പ് ലഭിച്ച സാഹചര്യത്തിലാണ് അന്വേഷണ സംഘം വാരാണസിയിലേക്ക് പരിശോധന വ്യാപിപ്പിച്ചത്. രണ്ട് ദിവസം മുമ്പാണ് പോലീസ് സംഘം വാരാണസിയിലേക്ക് തിരിച്ചത്.
ഉത്തർ പ്രദേശ് പോലീസിൻ്റെ സഹായത്തോടെ വാരാണസിയിൽ അൻപതിലേറെ സിസിടിവി ക്യാമറകൾ പരിശോധിച്ച സംഘം ശിവസൂര്യയുടെ ചിത്രവുമായി മേഖലയിലെ കടകൾ ബസ് സ്റ്റോപ്പുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. വാരാണസിയിലെ മലയാളി സംഘടനകളുടെ സഹായവും പൊലീസ് തേടി. എന്നാൽ ഇതുവരെ ശിവസൂര്യയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. രണ്ടു ദിവസം കൂടി വാരാണസിയിൽ തുടർന്ന് പരിശോധന നടത്താനാണ് പോലീസിൻ്റെ തീരുമാനം. മാതാപിതാക്കൾ മൊബൈൽ ഫോൺ വാങ്ങിവെച്ചതിൻ്റെ പേരിലാണ് കാശിക്ക് പോകുന്നുവെന്ന കുറിപ്പെഴുതി വെച്ച ശേഷം 3000 രൂപയും രണ്ട് ജോഡി വസ്ത്രങ്ങളുമായി ശിവസൂര്യ ചൊക്ലിയിലെ വീട് വീട്ടിറങ്ങിയത്.






























