ഡൽഹി: തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിൽ, രാഷ്ട്രീയപ്പാർട്ടികൾക്ക് ധനസമാഹരണത്തിനായി പുതിയ പദ്ധതി കേന്ദ്രസർക്കാർ ആലോചിക്കുന്നു. ബോണ്ട് പദ്ധതിയെക്കുറിച്ച് സുപ്രീംകോടതി ഉയർത്തിയ ആശങ്കകളും നിരീക്ഷണങ്ങളും പരിശോധിച്ചുകൊണ്ട് പുതിയ പദ്ധതിക്കായി കേന്ദ്ര ധനമന്ത്രാലയം ആലോചനകൾ ആരംഭിച്ചതായാണ് സൂചന. എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും നടപടികളിലേക്ക് നീങ്ങുക. പുതിയ പദ്ധതി സംബന്ധിച്ച് ധനമന്ത്രാലയം കൂടിയാലോചനകളും പ്രാഥമികചർച്ചകളും ആരംഭിച്ചിട്ടുണ്ട്. ഫണ്ടിങ്ങിന്റെ സുതാര്യത, കോർപ്പറേറ്റുകളുടെ രാഷ്ട്രീയ സംഭാവനകൾക്കുള്ള പരിധി തുടങ്ങിയ വിഷയങ്ങളിൽ സുപ്രീംകോടതി ചോദ്യങ്ങളുന്നയിച്ചിരുന്നു.
ഇത്തരം വിഷയങ്ങൾ പരിഹരിച്ചുകൊണ്ടുള്ള പദ്ധതിയായിരിക്കും നടപ്പാക്കുകയെന്നാണ് ഉദ്യോഗസ്ഥതലത്തിലുള്ള അനൗദ്യോഗിക വിശദീകരണം. അതേസമയം, തിരഞ്ഞെടുപ്പ് ഫണ്ടിങ് എന്നത് സങ്കീർണ വിഷയമാണെന്നും രാഷ്ട്രീയപ്പാർട്ടികൾ യോജിച്ചുനിന്ന് സുതാര്യമായ മാർഗം കണ്ടെത്തുകയാണ് പരിഹാരമെന്നുമുള്ള അഭിപ്രായം വിദഗ്ധർ ഉയർത്തിയിട്ടുണ്ട്. അതേസമയം, സംഭാവന നൽകുന്നവരുടെ സ്വകാര്യതയിൽ വിട്ടുവീഴ്ചചെയ്യരുതെന്നും അവർ പറഞ്ഞു. അങ്ങനെ ചെയ്താൽ, രാഷ്ട്രീയപ്പാർട്ടികളുടെ പരസ്പരമുള്ള ചെളിവാരിയെറിയലുകളുണ്ടാകുമെന്നും വിദഗ്ധർ പറയുന്നു.





























