കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ. സ്വമേധയാ പ്രഖ്യാപിച്ച പിന്തുണ നിരസിക്കാൻ യു.ഡി.എഫിൽ ആലോചന. ഇതുസംബന്ധിച്ച രാഷ്ട്രീയനിലപാട് കെ.പി.സി.സി. പ്രസിഡൻറ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സംയുക്തമായി വ്യാഴാഴ്ച പ്രഖ്യാപിക്കും.
എസ്.ഡി.പി.ഐ. ഏകപക്ഷീയമായി നൽകാൻ തീരുമാനിച്ച പിന്തുണ യു.ഡി.എഫിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. കോൺഗ്രസുമായോ, യു.ഡി.എഫുമായോ കൂടിയാലോചന നടത്താതെ ഏകപക്ഷീയമായാണ് എസ്.ഡി.പി.ഐ. പിന്തുണ പ്രഖ്യാപിച്ചതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.
പൊതുവിൽ കേരളത്തിൽ നിലനിൽക്കുന്ന അനുകൂല രാഷ്ട്രീയസാഹചര്യം ഇല്ലാതാക്കുന്ന ഒരുസാഹചര്യവും ഉണ്ടാവരുതെന്ന് യു.ഡി.എഫ്. നേതൃത്വം വിലയിരുത്തി. വയനാട്ടിൽ രാഹുൽഗാന്ധിയുടെ പത്രികാസമർപ്പണത്തിലും റാലിയിലും പങ്കെടുക്കാൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി രമേശ് ചെന്നിത്തല, യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ, മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ് തുടങ്ങിയ യു.ഡി.എഫ്. നേതാക്കൾ എത്തിയിരുന്നു. ഇവർ എ.ഐ.സി.സി.യുടെ സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിയാലോചന നടത്തിയശേഷമാണ് ഈ തീരുമാനത്തിൽ എത്തിയത്.





























