തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി വർക്കർക്കും ഹെൽപ്പർക്കും വേതനം കൂട്ടിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. 2023 ഡിസംബർമുതൽ പുതുക്കിയ വേതനം ലഭിക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2021-2022-ലെ ബജറ്റിൽ പ്രഖ്യാപിച്ച വേതനവർധന ഇപ്പോഴാണ് നടപ്പാക്കുന്നത്. പത്തുവർഷത്തിനുമുകളിൽ സേവനകാലാവധിയുള്ള അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വേതനം ആയിരം രൂപ കൂടും. മറ്റുള്ളവരുടെ വേതനത്തിൽ 500 രൂപയും.
വർക്കർക്ക് നിലവിൽ പ്രതിമാസം 12,000 രൂപയും ഹെൽപ്പർക്ക് 8000 രൂപയുമാണ് ലഭിച്ചിരുന്നത്. 60,232 പേർക്കാണ് ആനുകൂല്യം ലഭിക്കുക. ഇരുവിഭാഗങ്ങളിലുമായി 44,737 പേർക്ക് വേതനത്തിൽ ആയിരം രൂപയും 15,495 പേർക്ക് 500 രൂപയും വർധിക്കും. കേരളത്തിൽ 33,115 അങ്കണവാടികളാണുള്ളത്.





























