പടിഞ്ഞാറ്റുംചേരി : തിരുവല്ല നഗരസഭയും പഞ്ചായത്തും അതിർത്തിപങ്കിടുന്ന നാട്ടുക്കടവ് ജലാശയത്തിന്റെ വിനോദസഞ്ചാരസാധ്യത കണക്കിലെടുത്ത് പദ്ധതി വേണമെന്ന ആവശ്യം ശക്തം. നാട്ടുകടവ് വലിയതോട് പായലും പോളയും മൂടിയനിലയിലാണ്. വിശാലമായി പരന്നുകിടക്കുന്ന ഈ ജലാശയം വൃത്തിയാക്കിയെടുത്താൽ ബോട്ടിങ് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കാൻ കഴിയും. ഈ ഭാഗത്ത് തോടിന് വീതി പുഴയോടൊപ്പമെത്തും. ഇവിടെ ബണ്ടുപിടിച്ച് വെള്ളം കെട്ടിനിർത്തി നെൽക്കൃഷി സുഗമമായി നടക്കും. നവംബറോടെ പാടങ്ങളിൽ കൃഷിയിറക്കുക. കൃഷിയുടെ പ്രവൃത്തികളും നാട്ടറിവുകളും പുതുതലമുറ നേരിട്ടറിയാൻ കഴിയുന്ന നേരം. ഇത്തരം സാധ്യതകളിലൂടെ ആളുകളെ ആകർഷിക്കാൻ കഴിയുന്ന പദ്ധതികൾ ആവിഷ്കരിക്കാൻ കഴിയും.
ഇവിടെ വഴിയോരവിശ്രമകേന്ദ്രവും കുടുംബശ്രീ കഫേയുമടക്കം സ്ഥാപിക്കാനുള്ള നീക്കത്തിനുള്ള പിന്തുണ ജില്ലാ പഞ്ചായത്തും തിരുവല്ല നഗരസഭയും നൽകിയതുമാണ്. നാട്ടുക്കൂട്ടത്തിന്റെ രൂപവത്കരണം പ്രഖ്യാപനത്തിൽ ഒതുങ്ങിയതല്ലാതെ ഇക്കാര്യങ്ങളൊന്നും നടപ്പാക്കാനയില്ല. അതിനാൽ കവിയൂർ പഞ്ചായത്ത് മുൻകൈയെടുത്ത് നാട്ടുക്കടവ്, പോളച്ചിറ, തൃക്കക്കുടി എന്നിവയെ ബന്ധിപ്പിച്ച് ടൂറിസം പദ്ധതികൾ ആവിഷ്കരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.





























