റാന്നി: നിത്യവും നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഇടമൺ ജംഗ്ഷനിലെ വീതി കുറഞ്ഞ പാലം സ്ഥിരം അപകടമേഖലയാകുന്നു. മന്ദമരുതി – വെച്ചൂച്ചിറ റോഡില്‍ ഇടമണ്‍ ഓട്ടോ സ്റ്റാന്‍ഡിനും ബാങ്ക് ജംങ്ഷനും മധ്യേയാണ് പഴയ പാലം സ്ഥിതി ചെയ്യുന്നത്. തോടിന് കുറുകെ ആവശ്യത്തിന് വീതിയും നീളവുമില്ലാതെ നിര്‍മ്മിച്ച ഈ പാലം കലുങ്കിന് സമാനമാണ്. ഇംഗ്ലീഷ് അക്ഷരമാലയിലെ ”എല്‍” പോലെയാണ് ഇവിടെ റോഡ്. എതിരെ വരുന്ന വാഹനങ്ങൾക്ക് ഇവിടെ സൈഡ് കൊടുക്കാൻ കഴിയുന്നില്ല. വേഗത്തിൽ വരുന്ന വാഹനങ്ങൾ ”എല്‍” പോലെയുള്ള വളവ് മൂലം തോട്ടിലേക്ക് ചാടുന്നത് പതിവാകുന്നു. ബസുകള്‍ വളവ് തിരിഞ്ഞ് കയറുമ്പോള്‍ കൈവരിയില്‍ തട്ടുന്നതും പതിവാണ്.
ഇപ്പോള്‍ ഈ ഭാഗത്ത് പാലത്തിന് കൈവരികളുമില്ല. റോഡ് വീതി കൂട്ടാൻ സ്ഥലമെറ്റെടുത്തപ്പോൾത്തന്നെ പാലത്തിന്റെ വീതി കൂട്ടണമെന്ന ആവശ്യം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. അന്നത്തെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും ഇക്കാര്യം ബോധ്യപ്പെട്ടതുമാണ്. ഇതിന്റെ സംരക്ഷണ ഭിത്തി കെട്ടാനുള്ള സ്ഥലവും ആ ഭാഗത്ത് ഒഴിച്ചിട്ടിട്ടുണ്ട്. ഇപ്പോൾ മടത്തുംച്ചാൽ മുക്കൂട്ടുതറ റോഡിന്റെ പണി പുനരാരംഭിച്ചിട്ടും കലുങ്ക് പഴയ സ്ഥിതി തുടരുകയാണ്. റോഡില്‍ വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ കലുങ്കുകള്‍ പുതിയതായി നിര്‍മ്മിച്ചെങ്കിലും ഇവിടം അവഗണിക്കുകയായിരുന്നു. ഈ കലുങ്കിന്റെ അപകടാവസ്ഥ മനസ്സിലാക്കി വീതി കൂട്ടി പണിയണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതര്‍ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.






























