ഡൽഹി: സ്ത്രീകളുടെ പാർട്ടിപദവികളെ പുരുഷനേതാവുമായുള്ള ബന്ധത്തോട് ചേർത്തുവെക്കുന്ന പ്രവണതയുണ്ടെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. പുറത്തിറങ്ങാനിരിക്കുന്ന ‘ആൻ എഡ്യുക്കേഷൻ ഫോർ റീത’ എന്ന തന്റെ ഓർമക്കുറിപ്പുകളിലാണ് വൃന്ദയുടെ പരാമർശം. 1975-‘85ലെ ഡൽഹി കേന്ദ്രീകരിച്ച രാഷ്ട്രീയപ്രവർത്തനകാലമാണ് ഓർമക്കുറിപ്പിലെ പ്രതിപാദ്യം. അടിയന്തരാവസ്ഥക്കാലത്ത് റിത, സുധീർ എന്നീ പേരുകളിലാണ് വൃന്ദയും പ്രകാശ് കാരാട്ടും വിവാഹിതരായത് എന്നതടക്കമുള്ള കൗതുകകരമായ വിവരങ്ങൾ പുസ്തകത്തിലുണ്ട്.
ഉയർന്ന പദവികളിലെ അംഗത്വം, സ്ഥാനക്കയറ്റം, മറ്റുനേട്ടങ്ങൾ തുടങ്ങിയ ഉത്തരവാദിത്വങ്ങൾ വന്നുചേരുമ്പോൾ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം പുരുഷനേതാവുമായുള്ള അവരുടെ ബന്ധത്തിന് അത് ചാർത്തിക്കൊടുക്കപ്പെടും. പാർട്ടിയിലും പോഷകസംഘടനകളിലും കൂടുതൽ ഉത്തരവാദിത്വങ്ങൾ ഞാനേറ്റെടുത്തുതുടങ്ങിയപ്പോൾ, ഒരു കമ്യൂണിസ്റ്റ് എന്ന നിലയിലും ഒരു സ്ത്രീ എന്നനിലയിലും ദശാബ്ദങ്ങളായുള്ള മുഴുവൻസമയ പാർട്ടിപ്രവർത്തക എന്ന നിലയിലും എന്റെ അസ്തിത്വത്തെ പ്രകാശിന്റെ ഭാര്യ എന്നനിലയിൽ കൂട്ടിക്കുഴയ്ക്കുന്നതായി ഞാനനുഭവിക്കുകയുണ്ടായതെന്നും അവർ വ്യക്തമാക്കി.





























