റാന്നി : ഇടമുറി, തോമ്പിക്കണ്ടം നിവാസികൾക്ക് നാറാണംമൂഴി പഞ്ചായത്ത് ആസ്ഥാനമായ അത്തിക്കയത്ത് എത്തുവാൻ ബസില്ല. ഇടമുറിയിൽനിന്ന് റാന്നിയിലേക്കുള്ള സ്വകാര്യ സർവീസുകളാണ് നാട്ടുകാർക്ക് ഏക ആശ്രയം. ഈ ബസുകളില്‍ കയറി ചെത്തോങ്കര ഇറങ്ങി വേറെ ബസില്‍ കയറി വേണം അത്തിക്കയത്ത് എത്താന്‍. അല്ലെങ്കില്‍ വന്‍ തുക മുടക്കി ഓട്ടോയോ മറ്റു ടാക്സി വാഹനങ്ങളേയോ ആശ്രയിക്കണം. ഇതു വലിയ ദുരിതമാണുണ്ടാക്കുന്നത്. ഇടമുറിയില്‍ ഓടുന്ന ബസുകളില്‍ പലതും ട്രിപ്പ് പതിവായി മുടക്കുകയും ചെയ്യുന്നു. രാവിലെ ഏഴിനാണ് ആദ്യ സർവീസ്. പുലർച്ചെ 4.40-നും 5.40-നും 6.10-നും സർവീസ് ഉണ്ടായിരുന്നെങ്കിലും ഒന്നും ഇടമുറിയിൽ നിന്നല്ല ഇപ്പോൾ തുടങ്ങുന്നത്. പകരം റാന്നി, മന്ദമരുതി എന്നിവിടങ്ങളിൽനിന്നുമാണ് സർവീസ് തുടങ്ങുന്നത്. രാത്രിയിലെ സ്ഥിതിയും ഇതുതന്നെ.
6.45 കഴിഞ്ഞാൽ റാന്നിയിൽനിന്നും ഇടമുറിയിലേക്ക് ബസില്ല. മന്ദമരുതിയിലിറങ്ങി അഞ്ചുകിലോമീറ്ററോളം നടക്കുകയോ ഓട്ടോറിക്ഷയെ ആശ്രയിക്കുകയോ വേണം. 7.30-ന് റാന്നിയിൽനിന്നും ഇടമുറിയിലേക്ക് ബസ് സർവീസ് ഉണ്ടായിരുന്നു. എന്നാൽ ഈ ട്രിപ്പ് ഇപ്പോൾ ഓടാറില്ല. ഓടാത്ത ബസുകളുടെ പെർമിറ്റ് ക്യാൻസൽ ചെയ്ത് പുതിയ ആളുകൾക്ക് അവസരം കൊടുക്കാൻ അധികൃതര്‍ തയ്യാർ ആകണമെന്ന് ആവശ്യവും ഉയരുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഒന്നു പോലും ഇടമുറിക്ക് ഓടുന്നില്ല. മുന്‍പ് ഓടിയിരുന്നത് യാത്രക്കാര്‍ക്ക് പ്രയോജനം ഉള്ള സമതത്തും അല്ലായിരുന്നു. ഈ സര്‍വ്വീസ് കോവിഡിന്‍റെ സമയത്ത് നിര്‍ത്തിയ ശേഷം തുടങ്ങിയിട്ടില്ല.





























