ആലപ്പുഴ : തൃശ്ശൂര്‍ പൂരം കലങ്ങിയില്ലല്ലോ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ വി മുരളീധരന്‍ രംഗത്ത്. പ്രശ്നത്തെ നിസ്സാരവത്കരിക്കരുത്. പ്രസംഗം എഴുതി നൽകുന്നവർ കുറച്ചുകൂടി ശ്രദ്ധിക്കണം. ഇതേ മുഖ്യമന്ത്രിയാണ് തൃതല അന്വേഷണം പ്രഖ്യാപിച്ചത്. സാഹചര്യം അനുസരിച്ച് എന്തും പറയുന്ന സമീപനം മുഖ്യമന്ത്രി അവസാനിപ്പിക്കണം. തൃശൂർ പൂരം പിടിച്ചെടുക്കാൻ കുറച്ചു കാലങ്ങളായി സിപിഎം ശ്രമം നടത്തുന്നുണ്ട്. എസ്പി നടത്തിയ നിയന്ത്രണങ്ങൾ പൂരം പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. എസ്പി ആരുടെ നിർദേശപ്രകാരമാണ് ഇതൊക്കെ നടത്തിയത്. ഇതൊന്നും പുറത്ത് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു വശത്ത് പൂരം കലങ്ങിയില്ല എന്ന് മുഖ്യമന്ത്രി പറയുന്നു. മറുവശത്ത് എഫ്ഐആര്‍ ഇടുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ആളുകളെ പറ്റിക്കുന്ന സമീപനമാണിത്. വസ്തുതാപരമായ വിവരങ്ങൾ പുറത്ത് വരണം. അതാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ആദ്യ അന്വേഷണം എവിടെയും എത്തിയിട്ടില്ല. ആരോപണവിധേയരെക്കുറിച്ച് എഫ്ഐആറിൽ പരാമർശം ഇല്ല. ആളുകളെ പറ്റിക്കുന്ന നിലപാട് മുഖ്യമന്ത്രി അവസാനിപ്പിക്കണം. പൂരം കലക്കിയത് സിപിഎമ്മിന്റെ വ്യാവസായിക താല്പര്യമാണ്. തടസ്സപ്പെടുത്തിയത് ദേവസ്വങ്ങൾ അല്ല. ഉദ്യോഗസ്ഥ തലത്തിൽ മാത്രമാണോ ഗൂഢാലോചന എന്നത് പുറത്ത് വരണമെന്നും വി മുരളീധരന്‍ പറഞ്ഞു.