കൊച്ചി: പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ വേഷം മാറിയെത്തി പോലീസ് പിടികൂടി. പിറവം പാഴൂർ പേഴിമല റോഡ് ചെറുവേലിക്കുടിയിൽ ജിതീഷ് (ജിത്തു-20) നെയാണ് പിടികൂടിയത്. പർദ്ദയണിഞ്ഞ് സ്ത്രീകളായും കൂലിപ്പണിക്കാരായുമെത്തി വേഷം മാറിയെത്തിയാണ് ഇയാളെ പോലീസ് കുടുക്കിയത്. ഹിൽപാലസ് പോലീസ് ഇൻസ്പെക്ടർ ഗോപകുമാറും സിവിൽ പോലീസ് ഓഫീസർ ബിബിനുമാണ് പർദ ധരിച്ചെത്തിയത്. ബൈക്ക് മോഷണക്കേസിൽ വെള്ളിയാഴ്ചയാണ് ജിതീഷിനെ കൊല്ലത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.
മോഷണ കേസിൽ തെളിവെടുപ്പിനായി കോട്ടയം ജില്ലയിലെ വെമ്പിള്ളിയിൽ എത്തിച്ചപ്പോൾ കസ്റ്റഡിയിൽനിന്നും വിലങ്ങോടെ യുവാവ് ഓടി രക്ഷപ്പെട്ടു. രാത്രി 10 മണിയോടെ ഉഴവൂർ കല്ലട കോളനിയിലുള്ള കാമുകിയെയും കൂട്ടി സ്ഥലം വിടാൻ ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് പോലീസ് നിരീക്ഷണത്തിലാണെന്ന് മനസിലാക്കുന്നത്. തുടർന്ന് കാമുകിയെ മടക്കി അയച്ചു. പലതവണയാണ് ജിതേഷ് പോലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞത്. ജിതീഷിനെ പിടികൂടുന്നതിനായി രണ്ട് രാത്രിയിൽ കാമുകിയുടെ വീട്ടിൽ വനിതാ പോലീസിനൊപ്പം പോലീസുകാർ കാത്തു നിന്നു. ശേഷം ഒരു യാത്രക്കാരൻ്റെ ഫോണിൽ നിന്ന് ജിതേഷ് കാമുകിയുമായി ബന്ധപ്പെട്ടു. തിങ്കളാഴ്ച വൈകീട്ടോടെ കുറുപ്പന്തറ റെയിൽവേ സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. ഇതറിഞ്ഞതോടെയാണ് പോലീസ് സംഘം വേഷം മാറി ചെല്ലാൻ തീരുമാനിച്ചത്.
തുടർന്ന് കാമുകിയുടെ കൂടെ പർദ്ദയണിഞ്ഞ് സ്ത്രീകളായും കൂലിപ്പണിക്കാരായുമൊക്കെ വേഷം മാറി പോലീസ് റെയിൽവേ സ്റ്റേഷനിൽ എത്തി. സബ് ഇൻസ്പെക്ടർ പ്രദീപ് എം ഭരതൻ കൂലിപ്പണിക്കാരനായും കെ എൻ രാജീവ് നാഥ് സമീപത്തെ ഹോട്ടലിൽ പാചകക്കാരനായും എഎസ്ഐ എംജി സന്തോഷ് പുറത്ത് ഓട്ടോ ഡ്രൈവറായും കാത്തുനിന്നു. പ്ലാറ്റ്ഫോമിനടുത്തായി ജിതീഷിന്റെ കാമുകിയെയും ഇരുത്തി. എതിർദിശയിലുള്ള പ്ലാറ്റ്ഫോമിലൂടെ നടന്നുവന്ന് കാമുകിയുടെ കൂടെ ജിതീഷ് ബെഞ്ചിലിരുന്നപ്പോൾ പോലീസുകാർ പിടികൂടുകയായിരുന്നു.





























