യുക്രെെൻ : യുക്രൈനില്‍ റഷ്യന്‍ അധിനിവേശം പത്താം ദിവസം പിന്നിടുമ്പോൾ സമാധാന ചര്‍ച്ചയ്‌ക്കൊരുങ്ങി ഇരു രാജ്യങ്ങളും. റഷ്യ-യുക്രെയ്ൻ മൂന്നാം ഘട്ട സമാധാന ചർച്ച തിങ്കളാഴ്ച നടക്കും. ചർച്ചയ്ക്ക് യുക്രെെൻ സന്നദ്ധത അറിയിച്ചിരുന്നു. സേനാപിന്മാറ്റമടക്കമുള്ള വിഷയങ്ങളിലാണ് ചർച്ച നടക്കുക. നേരത്തെ നടന്ന രണ്ടാം വട്ട ചർച്ചയിൽ യുക്രെെനില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ ഒഴിപ്പിക്കാൻ ധാരണയായിരുന്നു. മൂന്നു മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിൽ മനുഷത്വ ഇടനാഴിയിൽ തീരുമാനമായെന്ന് യുക്രെെൻ പ്രതിനിധി അറിയിച്ചിരുന്നു. എന്നാൽ രണ്ടാംവട്ട ചർച്ചയിലും തൃപ്തനല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇന്ന് യുക്രൈനിൽ ഭാഗിക വെടിനിർത്തൽ റഷ്യ പ്രഖ്യാപിച്ചിരുന്നു. എന്നാൽ റഷ്യ വാക്ക് പാലിച്ചില്ലെന്നാണ് യുക്രൈന്റെ വാദം. അസോവ കടൽ തീരത്തെ മരിയോപോളിൽ നിന്നുള്ള ആളുകളെ ഒഴിപ്പിക്കാനാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. എന്നാൽ മാനുഷിക ഇടനാഴിയിൽ റഷ്യ ആക്രമണം തുടരുന്നതിനാൽ യുക്രൈൻ ഒഴിപ്പിക്കൽ നിർത്തിവയ്‌ക്കുകയായിരുന്നു. മരിയുപോൾ നഗരം റഷ്യയ്‌ക്ക് തടസമായി തുടരുകയാണ്. ഈ നഗരം പൂർണ മായും പിടിച്ചെടുക്കാനാണ് റഷ്യ ശ്രമിക്കുന്നത്.
ഇതിനിടെ യുക്രൈനിന് മുകളിലെ വ്യോമപാതാ നിരോധനം പ്രഖ്യാപനത്തിനെതിരെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ രംഗത്തെത്തിയിരുന്നു. യുക്രൈന് മുകളില്‍ വ്യോമപാതാ നിരോധനം ഏര്‍പ്പെടുത്തിയാല്‍ സംഘര്‍ഷം വഷളാകുമെന്നും തീരുമാനം നടപ്പാക്കിയാല്‍ യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്നും പുടിന്‍ പറഞ്ഞു. യുക്രൈനിലെ സൈനിക നടപടി ഉദ്ദേശിച്ച രീതിയിലാണ് റഷ്യ മുന്നോട്ടുപോകുന്നതെന്നും പുടിന്‍ വ്യക്തമാക്കി. നാറ്റോ വ്യോമപാത നിരോധനം ഏര്‍പ്പെടുത്തമെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
റഷ്യന്‍ ആക്രമണം തടയാനായിരുന്നു നിര്‍ദേശം. എന്നാല്‍ ആവശ്യം നാറ്റോ തള്ളിയിരുന്നു. റഷ്യൻ അധിനിവേശത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 351 സാധാരണക്കാരെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. 707 പേർക്ക് പരുക്കേറ്റു. ഉറപ്പായ കണക്കുകൾ ഇതാണെങ്കിലും സംഖ്യയിൽ വർധനയുണ്ടാവാമെന്നും ഐക്യരാഷ്ട്ര സംഘടനയുടെ മോണിട്ടറിംഗ് സെഷൻ അറിയിച്ചു.































