കണ്ണൂർ : കൊവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടം അപകടകരമാണെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. എന്നാൽ ജനങ്ങൾ കൂട്ടത്തോടെ മരിച്ചോട്ടെ എന്ന് കരുതാൻ സർക്കാരിന് ആവില്ലെന്ന് മന്ത്രി പറഞ്ഞു. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നും കെ. കെ ശൈലജ അറിയിച്ചു.
കൊവിഡ് മരണം ഒഴിവാക്കുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യമെന്നും ഇതിനായി കേരളം ഒറ്റക്കെട്ടായി പോരാടണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ഇന്ന് നൽകുന്ന ശ്രദ്ധ നൽകാനാവില്ല. സാമ്പത്തികമായി വലിയ തകർച്ചയാണ് കേരളം നേരിടുന്നത്. വാർഡ് തല സമിതികളിൽ രാഷ്ട്രീയം കാണാൻ പാടില്ല. ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരായ പ്രതിരോധ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. പ്രവാസികളും ഇതര സംസ്ഥാനത്തുള്ള മലയാളികളും കേരളത്തിന്റെ മക്കളാണ്. അവർ കേരളത്തിലേക്ക് വരണം എന്ന് തന്നെയാണ് സർക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ രണ്ടും കൽപ്പിച്ച് എന്ന നിലയ്ക്ക് ഒരു തീരുമാനവും സർക്കാർ എടുക്കില്ല. പ്രതിരോധ വാക്സിനുള്ള പരീക്ഷണം കേരളവും ആരംഭിച്ച് കഴിഞ്ഞുവെന്നും ഐസിഎംആറുമായി ബന്ധപ്പെട്ടാണ് പ്രവർത്തനങ്ങളെന്നും മന്ത്രി പറഞ്ഞു.