കോട്ടയം: തിരുനക്കര ബസ് സ്റ്റാന്റ് കെട്ടിടം പൊളിച്ചതിനു പിന്നാലെ അവിടെ നിന്ന് അനധികൃതമായി മണ്ണ് കടത്തിയത് വിവാദമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ അസിസ്റ്റന്റ് എൻജിനീയറെ ചുമതലപ്പെടുത്തിയതായി നഗരസഭാ സെക്രട്ടറി അറിയിച്ചു. രണ്ടു ദിവസം കഴിഞ്ഞേ സെക്രട്ടറി ഓഫീസിൽ എത്തുകയുള്ളൂ. ഈ സമയത്ത് റിപ്പോർട്ട് നല്കാനാണ് നിർദേശം. ആരുടെ നിർദേശ പ്രകാരമാണ് മണ്ണ് നീക്കം ചെയ്തതെന്നും എത്ര ലോഡ് മണ്ണ് കൊണ്ടുപോയെന്നുമുള്ള വിവരം എഇ നല്കുന്ന റിപ്പോർട്ടിലുണ്ടാവുമെന്നാണ് സൂചന. എന്തായാലും ചെയർമാനും വൈസ് ചെയർമാനും ഒഴികെയുള്ള മുഴുവൻ കൗൺസിലർമാരും തിരുനക്കരയിലെത്തി മണ്ണെടുപ്പ് തടയുകയായിരുന്നു. കടത്തിക്കൊണ്ടുപോയ മണ്ണ് തിരികെ ഇടണമെന്നാണ് കൗൺസിലർമാർ ഒന്നടങ്കം ആവശ്യപ്പെട്ടത്.
ഏകദേശം 100 ലോഡ് മണ്ണെങ്കിലും കടത്തിയിട്ടുണ്ടാവുമെന്നാണ് ഭരണ- പ്രതിപക്ഷമേന്യ കൗൺസിലർമാർ ആരോപിക്കുന്നത്. മണ്ണെടുക്കാൻ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളായെങ്കിലും വെള്ളിയാഴ്ച രാവിലെയാണ് കൗൺസിലർമാർ ഇക്കാര്യം അറിഞ്ഞത്. തികച്ചും അന്യായമായ പ്രവർത്തിയാണ് കരാറുകാരൻ ചെയ്തതെന്ന് കൗൺസിലർമാർ അഭിപ്രായപ്പെട്ടു. ഏതാണ്ട് ബസ് സ്റ്റാൻഡിന്റെ നീളത്തിൽ പത്തടി വീതിയിൽ ഒരു മീറ്റർ ആഴത്തിലാണ് മണ്ണു നീക്കിയത്. കടകൾ ഉണ്ടായിരുന്ന പടിഞ്ഞാറു ഭാഗത്തെ മണ്ണെടുക്കുമ്പോഴാണ് കൗൺസർമാർ എത്തി തടഞ്ഞത്.
സ്റ്റാൻഡിന്റെ തറ നിരപ്പിൽ നിന്ന് താഴേക്ക് ഒരു കാരണവശാലും കുഴിക്കാനോ മണ്ണെടുക്കാനോ അനുവാദമില്ലെന്ന് ഭരണപക്ഷ കൗൺസിലർ എം.പി സന്തോഷ്‌കുമാർ, പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിൽ എന്നിവര്‍ വ്യക്തമാക്കി. ഇവിടെനിന്നെടുത്ത അത്രയും മണ്ണ് തിരികെ ഇടണമെന്നും ഇക്കാര്യത്തിൽ കോട്ടയം നഗരസഭയിലെ 52 കൗൺസിലർമാരും ഒറ്റക്കെട്ടാണെന്ന് എംപി സന്തോഷ് കുമാർ പറഞ്ഞു. ചുറ്റുമുള്ള റോഡിലും താഴ്ന്നു നിന്നാൽ സ്റ്റാൻഡിലേക്ക് വെള്ളം കയറുമെന്നും ഇത് ബസ് സ്റ്റാൻഡിന്റെ നിലവിലുള്ള അവസ്ഥയ്ക്ക് ഭംഗം വരുത്തുമെന്നും ഇവിടുത്തെ മുൻ വ്യാപാരി രവി പറഞ്ഞു. കരാറുകാരൻ മാത്രമാണോ അതോ ഉദ്യോഗസ്ഥ തലത്തിൽ ആരെങ്കിലും മണ്ണെടുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടിട്ടുണ്ട്.





























