പന്തളം : ജനുവരി 13-ന് പന്തളത്തുനിന്നും ശബരിമലയിലേക്ക് തിരിച്ച ഘോഷയാത്രാസംഘം ഞായറാഴ്ച ശബരിമലയിൽനിന്നും മടക്കയാത്ര തുടങ്ങും. നടയടച്ചശേഷമാണ് ആഭരണപ്പെട്ടികൾ ശിരസിലേറ്റി സംഘം മലയിറങ്ങുന്നത്. രാവിലെ ആറിന് ശബരിമലയിൽനിന്നും പുറപ്പെട്ട് പമ്പയിലെത്തി പ്രഭാത ഭക്ഷണത്തിനുശേഷം പരമ്പരാഗത കാനനപാതയിലൂടെത്തന്നെയാണ് മടക്കവും. പമ്പയിൽനിന്നും കൊച്ചുപമ്പ, ചെറിയാനവട്ടം, വലിയാനവട്ടം വഴി അട്ടത്തോട്ടിലെത്തി സംഘം വിശ്രമിക്കും. തുടർന്ന് ഇലവുങ്കൽ, ചെളിക്കുഴി, ളാഹ വനംവകുപ്പ് സത്രത്തിലാണ് ആദ്യദിവസം താവളമടിക്കുന്നത്. 22-ന് പുലർച്ചെ ആറിന് ളാഹയിൽനിന്നും തിരിക്കുന്ന സംഘം സ്രാമ്പിക്കൽ, പെരുനാട് വഴി പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രത്തിലെത്തിച്ചേരും. ഇവിടെ ആഭരണങ്ങൾ അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദർശനസൗകര്യം ഉണ്ടാകും. ഇവിടെ രാത്രി തങ്ങുന്ന സംഘം 23-ന് പുലർച്ചെ മൂന്നിന് യാത്രതിരിക്കും.
വടശ്ശേരിക്കര, ചെറുകോൽ, അയിരൂർ പുതിയകാവ്, പാമ്പാടിമൺവഴി ആറന്മുള കൊട്ടാരത്തിലാണ് അന്ന് വിശ്രമം. 24-ന് പുലർച്ചെ നാലിന് പന്തളത്തേക്ക് പുറപ്പെടും. കിടങ്ങന്നൂർ, പൈവഴി, കുളനട ദേവീക്ഷേത്രം, പന്തളം വലിയപാലം വഴി സ്വീകരണങ്ങളേറ്റുവാങ്ങി പന്തളം കൊട്ടാരത്തിൽ സംഘം എത്തിച്ചേരും. ആഭരണപ്പെട്ടികൾ ദേവസ്വം ബോർഡധികാരികളിൽനിന്നും കൊട്ടാരം നിർവാഹകസംഘം ഭാരവാഹികൾ ഏറ്റുവാങ്ങി സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ വെക്കും. അയ്യപ്പന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രത്തിനാണ് പിന്നീട് തിരുവാഭരണങ്ങൾ ദർശനത്തിനായി പുറത്തെടുക്കുന്നത്. അന്ന് തിരുവാഭരണങ്ങൾ പന്തളം വലിയകോയിക്കൽ ധർമശാസ്താക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തും. മേടമാസത്തിലെ വിഷുവിനും ഇവിടെ തിരുവാഭരണച്ചാർത്തുണ്ടാകും.





























