കോഴിക്കോട് : തന്റെ ഭാര്യയെ ഉൾപ്പെടുത്തിയെടുത്ത കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ടി.സിദ്ദീഖ് എം.എൽ.എ. പരാതിയിൽ പറയുന്ന സമയത്ത് ഭാര്യ ഷറഫുന്നീസ ആ സ്ഥാപനത്തിൽ പ്രവർത്തിച്ചിട്ടില്ലെന്നും സിദ്ദീഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘ഈ കാലയളവിൽ പ്രവർത്തിച്ചു എന്ന് തെളിയിക്കാൻ പരാതിക്കാരിയെയും, പൊലീസിനെയും വെല്ലുവിളിക്കുന്നു. 2021 ന് സ്ഥാപനത്തിൽ നിന്ന് ഓഫർ ലെറ്റർ ലഭിച്ചു.
ബ്രാഞ്ച് മാനേജർ തസ്തികയിലാണ് ഓഫർ ലെറ്റർ ലഭിച്ചത്. 2022 ഡിസംബർ 8 ന് രാജി സ്ഥാപനത്തിന് കൈമാറി.രാജി കത്തിലും, ഇതേ തസ്തിക രാജി വെക്കുന്നു എന്നാണ് നൽകിയിട്ടുള്ളത്. സ്ഥാപനത്തിന്റെ പ്രവർത്തനം ശരിയല്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ജോലി രാജി വെച്ചത്. അതിന് ശേഷമുള്ള നിക്ഷേപത്തിന്റെ പേരിൽ കേസ് എടുത്തത്.സ്ഥാപനത്തിന്റെ ഒരു തരത്തിലുമുള്ള ചുമതലയും വഹിച്ചിട്ടില്ല. രാജിക്ക് ശേഷം സ്ഥാപനത്തിൽ പോയിട്ടില്ല. പരാതിക്കാരിയുമായി ഷറഫുന്നീസക്ക് ഒരു തരത്തിലും ബന്ധമില്ല’. ടി.സിദ്ദീഖ് വ്യക്തമാക്കി.





























