റാന്നി : പെരുനാട് കക്കാട്ടുകോയിക്കൽ ധർമശാസ്താക്ഷേത്രത്തിലെ തിരുവാഭരണം ചാർത്ത് ഉത്സവം തിങ്കളാഴ്ച നടക്കും. മകരസംക്രമ സന്ധ്യയിൽ ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണങ്ങളാണ് തിങ്കളാഴ്ച പെരുനാട് ക്ഷേത്രത്തിലെ ധർമശാസ്താവിഗ്രഹത്തിലും അണിയിക്കുന്നത്. തിരുവാഭരണങ്ങളുമായി ശബരിമലയിൽനിന്ന് പന്തളത്തേക്കുള്ള മടക്ക യാത്രയിലാണ് പെരുനാട്ടിലെ അയ്യപ്പ വിഗ്രഹത്തിലും ചാർത്തുന്നത്. പകൽ 1.30-നാണ് തിരുവാഭരണം ചാർത്ത്. രാത്രി രണ്ടുവരെയാണ് ദർശനസമയം. ശബരിമലയും പന്തളവും ഒഴികെ പെരുനാട് ക്ഷേത്രത്തിൽ മാത്രമാണ് ഈ തിരുവാഭരണങ്ങൾ ചാർത്തുന്നത്. സർവാഭരണ വിഭൂഷിതനായ അയ്യപ്പനെ ദർശിക്കുവാൻ പ്രായഭേദമന്യെ എല്ലാ സ്ത്രീകൾക്കും ഇവിട അവസരമുണ്ട്. അതുകൊണ്ട് തന്നെ സ്ത്രീകളുടെ ശബരിമലയെന്നാണ് ഈ ക്ഷേത്രത്തെ അറിയപ്പെടുന്നത്. തിരുവാഭരണം ചാർത്തുന്ന ദിവസം സമീപ സംസ്ഥാനങ്ങളിൽ നിന്നൊക്കെ സ്ത്രീകൾ അയ്യപ്പനെ കണ്ട് തൊഴാൻ ഇവിടെ എത്താറുണ്ട്.
ശബരിമലയോളം പഴക്കമുണ്ട് കക്കാട്ടുകോയിക്കൽ ക്ഷേത്രത്തിനും. പന്തളം രാജാവ് പെരുനാട്ടിൽ താമസിച്ചാണ് ശബരിമല ക്ഷേത്രം നിർമിച്ചത്. ശബരിമല ക്ഷേത്രത്തിൽ ആരാധന കർമങ്ങൾ തുടങ്ങുന്നതിന് മുമ്പ് തന്നെ പെരുനാട്ടിൽ ശാസ്താവിനെ പ്രതിഷ്ഠിച്ച് പൂജാദി കർമങ്ങൾ നടത്തിയിരുന്നു. ശബരിമലയിലെ അഞ്ച് നാളത്തെ ഉത്സവവും മുമ്പ് പെരുനാട്ടിലാണ് നടന്നിരുന്നത്. പിന്നീടാണ് ഇതിന് മാറ്റം വന്നത്. ശബരിമലയിൽനിന്ന് പന്തളത്തേക്ക് മടങ്ങുന്ന തിരുവാഭരണ ഘോഷയാത്ര ഞായറാഴ്ച രാത്രിയിൽ ളാഹ സത്രത്തിലാണ് വിശ്രമിക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ അവിടെനിന്ന് പുറപ്പെട്ട് പെരുനാട് മഠത്തുംമൂഴി ശ്രാമ്പിക്കൽ വീട്ടിലെത്തും. ഒമ്പതുമണിയോടെ ശ്രാമ്പിക്കൽ പടിയിൽ നിന്നും ക്ഷേത്രോപദേശകസമിതി ഭാരവാഹികളും ദേവസ്വം ഉദ്യോഗസ്ഥരും ഭക്തരും ചേർന്ന് ഘോഷയാത്രയെ കക്കാട്ടുകോയിക്കൽ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിക്കും. തിരുവാഭരണം ചാർത്ത് ഉത്സവഭാഗമായി ഏഴിന് ഭാഗവത പാരായണം, 1.30-ന് തിരുവാഭരണം ചാർത്തൽ, വൈകിട്ട് അഞ്ചിന് കൂടക്കാവിൽ നിന്നും എഴുന്നെള്ളത്ത്, 5.30-ന് തിരുവാതിര, ആറിന് അരങ്ങേറ്റവും നൃത്തവിരുന്നും രാത്രി ഒമ്പതിന് ദീപാരാധന, 9.45-ന് നായാട്ടുവിളി, 10-ന് സംഗീതാർച്ചന, 11-ന് നൃത്തനാടകം, 1.30-ന് ഗാനമേള എന്നിവ ഉണ്ടായിരിക്കും.





























