തിരുവല്ല : നഗരസഭാ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായ പരിപാടികൾ ചിത്രീകരിച്ചതിൽ ബാക്കിയുള്ള തുക ലഭിക്കാനായി തിരുവല്ല മുൻ നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കലിൻ്റെ വീടിന് മുമ്പിൽ ഫോട്ടോഗ്രാഫറും കുടുംബവും കുത്തിയിരിപ്പ് സമരം ആരംഭിച്ചു.
മാർച്ച് മാസത്തിൽ നടന്ന നഗരസഭയുടെ പത്ത് ദിവസം നീണ്ടു നിന്ന ശതാബ്ദി ആഘോഷങ്ങൾ ചിത്രീകരിച്ച വകയിൽ ലഭിക്കാനുള്ള തുക ആവശ്യപ്പെട്ടാണ് ഫോട്ടോ – വീഡിയോ ഗ്രാഫറും തിരുവല്ല സ്വദേശിയുമായ സജിൻ രാജും കുടുബവും മുൻ ചെയർമാന്റെ വീടിന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. ശതാബ്ദി ആഘോഷങ്ങൾ നടന്ന വേളയിൽ ചെറിയാൻ പോളച്ചിറയ്ക്കൽ ആയിരുന്നു നഗരസഭ ചെയർമാൻ.
ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ ചെയർമാനും ഇദ്ദേഹം തന്നെയായിരുന്നു. പത്ത് ദിവസം നീണ്ടു നിന്ന ആഘോഷങ്ങളുടെ ദൃശ്യങ്ങൾ ഹെലിക്യാം അടക്കം ഉപയോഗിച്ച് ചിത്രീകരിക്കുന്നതിന് 186600 രൂപയുടെ കരാറാണ് സജിൻ രാജ് ഏറ്റെടുത്തത്. ഇതിൽ 65000 രൂപ പല ഗഡുക്കളായി നൽകിയിരുന്നു. ബാക്കി തുകയായ 121600 രൂപ മാസങ്ങൾ പിന്നിട്ടിട്ടും ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് ചെറിയാൻ പോളച്ചിറയ്ക്കലിന്റെ വീടിന് മുമ്പിൽ കുത്തിയിരിപ്പ് സമരവുമായി സജിൻരാജും കുടുംബവും എത്തിയത്.
ശതാബ്ദി ആഘോഷങ്ങളുടെ കണക്ക് നഗരസഭാ കൗൺസിലിൽ ചെറിയാൻ പോളച്ചിറയ്ക്കൽ ഇതുവരെ അവതരിപ്പിച്ചിട്ടില്ലെന്നും അതിനാൽ ശതാബ്ദിയുടെ ഭാഗമായ ബാധ്യതകൾ തീർക്കാൻ നഗരസഭയ്ക്ക് കഴിയില്ലെന്നും നഗരസഭാ ചെയർമാൻ ആർ ജയകുമാർ പറഞ്ഞു. കേരളാ കോൺഗ്രസ് മാണി വിഭാഗം കൗൺസിലറായ ചെറിയാൻ പോതച്ചിറയ്ക്കൽ രണ്ടാഴ്ച മുമ്പ് ജോസ് കെ മാണി പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തന്റെ വീടിന് മുമ്പിൽ നടക്കുന്ന കുത്തിയിരിപ്പ് സമരം രാഷ്ട്രീയ പ്രേരിതമാണെന്നും ശതാബ്ദിയുടെ വരവ് ചിലവ് കണക്കുകൾ അടുത്ത ദിവസം അവതരിപ്പിക്കുമെന്നും ചെറിയാൻ പോളച്ചിറയ്ക്കൽ പ്രതികരിച്ചു.