തിരുവനന്തപുരം : മെഡിക്കൽ റപ്രസന്റേറ്റീവായ ബി.മിഥുൻ ജീവനൊടുക്കിയതിനു പിന്നിൽ മേലുദ്യോഗസ്ഥരുടെ കടുത്ത മാനസിക പീഡനമെന്ന് കുടുംബം. ടാർഗറ്റിന്റെ പേരിൽ കമ്പനി ഉദ്യോഗസ്ഥരിൽനിന്ന് മിഥുന് കടുത്ത സമ്മർദമുണ്ടായിരുന്നു. ജോലി രാജിവയ്ക്കാനൊരുങ്ങിയപ്പോൾ ഭീഷണിപ്പെടുത്തി. മിഥുന്റെ മരണത്തിനു കാരണക്കാരായ സ്വകാര്യ ആയുർവേദ മരുന്ന് കമ്പനിക്കും അവിടത്തെ ഉദ്യോഗസ്ഥർക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കുടുംബാംഗങ്ങൾ അറിയിച്ചു. ബുധനാഴ്ച പുലർച്ചെയാണ് പൂജപ്പുര തമലം സ്വദേശിയായ മിഥുനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മിഥുന്റെ പിതാവ് ബിജു അടക്കമുള്ളവർ ഇന്നലെ പൂജപ്പുര പോലീസിന് മൊഴി നൽകി. ജോലിയിലെ കടുത്ത സമ്മർദം മിഥുൻ നേരത്തേ വീട്ടുകാരുമായി പങ്കുവച്ചിരുന്നു. രാജിവയ്ക്കാനുള്ള തീരുമാനത്തിന് കുടുംബം പിന്തുണയുമറിയിച്ചിരുന്നു. ഇതിനിടെ 14ന് ആയുർവേദ കമ്പനിയിലെ ഉദ്യോഗസ്ഥരിൽ ചിലർ മിഥുനെ തമ്പാനൂരിലെ ഹോട്ടലിൽ വിളിച്ചുവരുത്തി അധിക്ഷേപിച്ചു.
ജോലി രാജിവയ്ക്കുകയാണെന്ന് അറിയിച്ചപ്പോൾ മറ്റൊരു സ്ഥാപനത്തിലും ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് സെയിൽസ് മാനേജർമാർ ഭീഷണിപ്പെടുത്തിയതായി മുത്തച്ഛൻ ജഗതി രാജൻ ആരോപിച്ചു. പിറ്റേന്ന് പുലർച്ചെയാണ് മിഥുൻ ജീവനൊടുക്കിയത്. മിഥുന്റെ ആത്മഹത്യക്കുറിപ്പിലും 14ന് നടന്ന സംഭവത്തെക്കുറിച്ച് പരാമർശമുണ്ടെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.






























