തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയിൽ നികുതിപ്പണം ഉദ്യോഗസ്ഥർ തട്ടിയെടുത്തുവെന്ന് സ്ഥിരീകരിച്ച് മേയർ ആര്യ രാജേന്ദ്രൻ. തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ അഞ്ച് ഉദ്യോഗസ്ഥരെ ഇതുവരെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും മേയർ അറിയിച്ചു.
ഇന്ന് ചേർന്ന് കോർപ്പറേഷൻ കൗൺസിൽ യോഗത്തിലാണ് നികുതി തട്ടിപ്പ് നടന്നതായി മേയർ തുറന്നു സമ്മതിച്ചത്. തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ ശ്രീകാര്യം സോണിലെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. നേമം സോണിൽ മാത്രം 25 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സൂപ്രണ്ട് എസ്.ശാന്തിയടക്കമുള്ളവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. രണ്ട് സോണിലും നികുതി തട്ടിപ്പിൽ ക്രിമിനൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആറ്റിപ്ര സോണിൽ ഒരു ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് ഇതുവരെയുള്ള വിവരം. ഇവിടെ ഒരുദ്യോഗസ്ഥനെയാണ് സസ്പെൻഢ് ചെയ്തത്.
സോണൽ ഓഫീസിൽ അടക്കുന്ന കരം ബാങ്കിലടക്കാതെ ഉദ്യോഗസ്ഥർ ക്രമക്കേട് നടത്തിയെന്നാണ് മേയറുടെ വിശദീകരണം. സൂപ്രണ്ട് എസ്.ശാന്തിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശാന്തിയും കാഷ്യറും ചേർന്ന് 26.7 ലക്ഷം രൂപയാണ് നേമം സോണിൽ നിന്ന് തട്ടിയെടുത്തതെന്നും കൗൺസിൽ യോഗത്തിൽ മേയർ സ്ഥിരീകരിച്ചു.
പണമടച്ച് ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ആർക്കും വീട്ടുകരം നഷ്ടമാവില്ലെന്നും മേയർ കൗൺസിൽ യോഗത്തിൽ വ്യക്തമാക്കി. ജനങ്ങളിൽ നിന്നും കൈപ്പറ്റിയ തുക ബാങ്കിൽ അടയ്ക്കാതെയുള്ള തട്ടിപ്പാണ് ഇവിടെ നടന്നത്. ആരുടേയും പണം ഇവിടെ നഷ്ടമായിട്ടില്ല. നികുതിയടച്ച രശീതുമായി കോർപ്പറേഷൻ ഓഫീസിൽ എത്തണമെന്ന തരത്തിൽ ചിലർ പ്രചാരണം നടത്തുന്നുണ്ട്. ഇതിൽ ആളുകൾ വീഴരുതെന്നും മേയർ പറഞ്ഞു.