തിരുവനന്തപുരം: നഗരസഭയിൽ യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന വാർത്തകളോട് പ്രതികരിച്ച് മേയർ വി.വി. രാജേഷ്. ഇത്തരത്തിലുള്ള അവിശ്വാസ പ്രമേയങ്ങൾ തങ്ങൾ നേരത്തെതന്നെ പ്രതീക്ഷിച്ചതാണെന്നും ജനാധിപത്യത്തിൽ ഇത്തരം കാര്യങ്ങൾ നിയമപരമായി അനുവദിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രണ്ട് മണിക്ക് ജനറൽ കൗൺസിൽ യോഗം ചേരും. അവിശ്വാസപ്രമേയം എന്നുപറഞ്ഞ് ചില വാർത്തകൾ പുറത്തുവരുന്നുണ്ട്. 101-ൽ 50 സീറ്റിലാണ് ബിജെപി ജയിച്ചിട്ടുള്ളത്. ഭരണത്തിൽ എത്തിയപ്പോൾത്തന്നെ ആറുമാസത്തിലൊരിക്കൽ ഇത്തരത്തിലുള്ള അവിശ്വാസപ്രമേയങ്ങൾ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ജനാധിപത്യത്തിൽ ഇത്തരം കാര്യങ്ങൾ നിയമപരമായി അനുവദിക്കപ്പെട്ടതാണ്. അതുകൊണ്ട് വളരെ പോസിറ്റീവായി ഇതിനെ സ്വാഗതംചെയ്യുന്നു. ചർച്ചയ്ക്കും തയ്യാറാണെന്ന് വി.വി. രാജേഷ് പറഞ്ഞു.
ഒരുവർഷത്തിൽ നാല് കാര്യങ്ങൾ ചെയ്യുമെന്നാണ് ഞങ്ങൾ ജനങ്ങളോട് പറഞ്ഞത്. ആദ്യത്തേത് തെരുവ് നായശല്യം അവസാനിപ്പിക്കും എന്നതായിരുന്നു. വെള്ളക്കെട്ട്, കുടിവെള്ളപ്രശ്നം, വേസ്റ്റ് മാനേജ് മെന്റ് എന്നിവയായിരുന്നു മറ്റുള്ളവ. ഇവയ്ക്കാവശ്യമായ കാര്യങ്ങൾ കൃത്യമായി ചെയ്യുന്നുണ്ട്. മുമ്പത്തെ ഭരണസമിതിയിൽ അഴിമതി വ്യാപകമായിരുന്നു. അത് അവസാനിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്, മേയർ പറഞ്ഞു. സിപിഎം പ്രതിസന്ധിയിലാകുമ്പോൾ കോൺഗ്രസ് എന്തിനാണ് വേദനിക്കുന്നത് എന്ന് മനസിലാകുന്നില്ല. കേരളത്തിൽ ഇന്ത്യ മുന്നണി യാഥാർത്ഥ്യമാകുകയാണ്. കോൺഗ്രസ് നീട്ടിയ കരങ്ങളിൽ സിപിഎം ആദർശംവിട്ട് എന്നൊക്കെ കൈകൊടുത്തിട്ടുണ്ടോ അപ്പോഴൊക്കെ അവരുടെ വളർച്ച പടവലങ്ങ പോലെ താഴോട്ടാണ് പോയിട്ടുള്ളത്. അവിശ്വാസപ്രമേയം പാസാകാൻ പോകുന്നില്ല. കേരളം മുഴുവൻ അവർ നാണം കെടും. അവർ ഒന്നായാൽ ചാത്തന്നൂർ എംഎൽഎ ഗോപകുമാർ പിണറായി വിജയനെ മാറ്റി അടുത്ത പ്രതിപക്ഷ നേതാവാകും, രാജേഷ് പറഞ്ഞു.






























