കോട്ടയം : നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ കോട്ടയത്തിനു ചുറ്റുമുള്ള റോഡുകൾ ബന്ധിപ്പിക്കുമെന്നു സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. 4 സമാന്തര റോഡുകൾ കോട്ടയത്തിനു ചുറ്റുമായുണ്ട്. ഇവ തമ്മിൽ ബന്ധിപ്പിക്കാത്തതു വളരെക്കുറച്ചു സ്ഥലങ്ങളിൽ മാത്രമാണ്. ആ ഭാഗങ്ങൾ കൂടി കണക്ട് ചെയ്താൽ റിങ് റോഡിന്റെ ഫലം ചെയ്യും. നാട്ടകം സിമന്റ് കവല– പാറേച്ചാൽ ബൈപാസ്, വടവാതൂർ മിൽമ– ബണ്ട് റോഡ്–ചവിട്ടു വരി, എലിപ്പുലിക്കാട്ട് പാലം വഴി വട്ടമൂട് പാലത്തിലൂടെ എംസി റോഡ് എന്നിങ്ങനെയാണു റോഡുകൾ.
ഇതിനൊപ്പം ഈരയിൽക്കടവ്– മണിപ്പുഴ ബൈപാസ് വിപുലീകരണം കൂടി നടക്കും. കാക്കൂർ ഭാഗത്ത് 650 മീറ്റർ സ്ഥലം ഏറ്റെടുത്താൽ ഈ ബൈപാസ് എംസി റോഡിന് സമാന്തരമായി ചിങ്ങവനം വരെ യാഥാർഥ്യമാകും. ഇതിനായി സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇതിനൊപ്പം ഇപ്പോഴത്തെ ദേശീയപാതയിൽ കഞ്ഞിക്കുഴി ജംക്‌ഷനിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി മേൽപാലവും യാഥാർഥ്യമാക്കും. ഉമ്മൻ ചാണ്ടി സർക്കാർ 38.5 കോടി രൂപ അനുവദിച്ച് നടപടികൾ പൂർത്തിയാക്കിയതാണ്. എന്നാൽ, അതു പിന്നീട് നടക്കാതെ പോയി. പദ്ധതി വീണ്ടും തുടങ്ങാൻ സർക്കാർ ഈ ബജറ്റിൽ ചെറിയ തുക നൽകി. ആദ്യഘട്ട നടപടികൾ പുരോഗമിക്കുന്നു. അടുത്ത ബജറ്റിൽ കൂടുതൽ തുക നൽകണമെന്ന കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.






























