ചെങ്ങന്നൂർ: തിരുവൻവണ്ടുരിൽ ടൂവീലർ വർക്ക് ഷോപ്പിൽ വൻ തീപിടുത്തം .15 ഓളം ഇരുചക്ര വാഹനങ്ങൾ അഗ്നിക്കിരയായി. തിരുവൻവണ്ടൂർ ക്ഷേത്രത്തിനു സമീപമുള്ള തൊഴിലാളി ഹോട്ടൽ ഇരുനിലകെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഇരുചക്രവാഹന വർക് ഷോപ്പിനാണ് രാവിലെ 10 മണിയോടെ തീപിടിച്ചത്.
തിരുവൻവണ്ടുർ മാലിത്തറയിൽ സജിത്ത് സത്യന്റെ ഉടമസ്ഥതയിലുള്ളതാണ് വർക് ഷോപ്പ്. രാവിലെ 10 മണിയോടെ വർക് ഷോപ്പ് തുറന്നിട്ട ശേഷം വണ്ടിയുടെ സ്പെയർ പാർട്ട്സ് വാങ്ങാൻ പോയ ശേഷം തിരികെ വരുമ്പോഴാണ് വർക് ഷോപ്പിന് തീപിടിച്ചതായി കാണുന്നത്. ഉടൻ തന്നെ സമീപവാസികൾ ഫയർഫോഴ്സിനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. വർക് ഷോപ്പിനു മുന്നിലും അകത്തുമായി നിരത്തി വച്ചിരുന്ന പുതിയ അക്സസ് വാഹനം ഉൾപ്പെടെ 15 ഓളം വണ്ടികളും അഗ്നിവിഴുങ്ങി. വർക് ഷോപ്പിലെ ഉപകരണങ്ങളും അത് സൂക്ഷിച്ചിരുന്ന അലമാരയും കത്തി നശിച്ചു. കടയ്ക്കും നാശനഷ്ടമുണ്ട്. തൊട്ടടുത്ത് തുണിക്കടയും ഹോട്ടലും, മുകളിൽ വീട്ടുകാർ താമസവും ഉണ്ട്. അവിടേയ്ക്ക് തീ പടരും മുൻപേ ചെങ്ങന്നൂർ, തിരുവല്ല, മാവേലിക്കര എന്നിവിടങ്ങളിൽ നിന്നും 4 ഫയർഫോഴ്‌സ് യൂണിറ്റെത്തി തീ അണയ്ക്കുകയായിരുന്നു. പത്തനംതിട്ട ജില്ലാ ഫയർ ഓഫീസർ കെ.ആർ അഭിലാഷ്, സ്റ്റേഷൻ ഓഫീസർ പി.ബി വേണുകുട്ടൻ, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ സുരേഷ് , തിരുവല്ല ഗ്രേഡ് ഫയർ ഓഫീസർ വൈ .ജൂട്ടസ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള 15 ഓളം സംഘമാണ് തീ അണച്ചത്.

സമീപം വീടുകളും വൈദ്യുതി ട്രാൻസ്ഫോർമറും ഉള്ളത് നാട്ടുകാരിൽ ആശങ്കപരത്തി. ഈ സമയം തന്നെ നാട്ടുകാരിൽ ചിലർ കല്ലിശേരി ഇലക്ട്രിക്കൽ സെക്ഷനുമായി ബന്ധപ്പെട്ട് ലൈൻ ഓഫാക്കി. 2 വർഷത്തിൽ മേൽ സജിത്ത് വർക് ഷോപ്പ് തുടങ്ങിയിട്ട് . പണിതീര്‍ത്തതും പണിയാനുള്ളതുമായ വാഹനങ്ങളാണ് കത്തി നശിച്ചത് . ഏകദേശം 10 ലക്ഷത്തിൽ അധികം രൂപയുടെ നാശനഷ്ടമുള്ളതായി സജിത് പറഞ്ഞു. തീപിടുത്തകാരണം എന്തെന്ന് വ്യക്തമല്ല.
ചെങ്ങന്നൂർ പോലീസ് മേൽനടപടി സ്വീകരിച്ചു.
































