പത്തനംതിട്ട : തിരുവോണം ബമ്പർ ഭാഗ്യക്കുറി വിപണിയിൽ സജീവമായിട്ട് പത്ത് ദിവസം പൂർത്തിയാകും മുമ്പ് ജില്ലയിൽ വിറ്റഴിഞ്ഞത് അരലക്ഷത്തോളം ടിക്കറ്റുകൾ. ജൂലൈ 28നാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ടിക്കറ്റ് പ്രകാശിപ്പിച്ചത്. ബുധൻ ഉച്ചവരെ ജില്ലയിൽ വിറ്റത് 42,000 ടിക്കറ്റുകളും. ഇതോടെ വിൽപ്പന 2.1 കോടി രൂപയിലെത്തി. ആദ്യഘട്ടത്തിൽ അച്ചടിച്ച് സംസ്ഥാനവ്യാപകമായി വിതരണംചെയ്ത 20 ലക്ഷം ടിക്കറ്റുകളിൽ 15 ലക്ഷത്തിലധികം വിറ്റുപോയിട്ടുണ്ട്. അതിനാൽതന്നെ ജില്ലയിൽ ബമ്പർ ടിക്കറ്റിന് ക്ഷാമമുണ്ടെന്ന് ലോട്ടറി മൊത്ത, ചെറുകിട കച്ചവടക്കാർ പറയുന്നു. അച്ചടിച്ച ടിക്കറ്റുകൾ പൂർണമായി വിറ്റുപോയാൽ ലോട്ടറിവകുപ്പ് രണ്ടാംഘട്ടമായി കൂടുതൽ വിപണിയിൽ എത്തിക്കാറുണ്ട്.
ഒരു കോടി വീതം 20 പേർക്ക് രണ്ടാം സമ്മാനവും 50 ലക്ഷം വീതം 20 പേർക്ക് മൂന്നാം സമ്മാനവും അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്ക് നാലാം സമ്മാനവും രണ്ടുലക്ഷം വീതം 10 പരമ്പരകൾക്ക് അഞ്ചാം സമ്മാനവും നൽകുന്ന പുതുമയുള്ള സമ്മാനഘടനയാണ് ഇത്തവണത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടേത്. 500 രൂപ വിലയുള്ള ഭാഗ്യക്കുറിക്ക് 5,000 രൂപയിൽ തുടങ്ങി 500 രൂപയിൽ അവസാനിക്കുന്ന സമ്മാനങ്ങളുമുണ്ട്. സെപ്തംബർ 27നാണ് നറുക്കെടുപ്പ്.






























