കുമളി : മുല്ലപ്പെരിയാർ ജലസമൃദ്ധമായതോടെ തമിഴ്നാട് വൈഗ അണക്കെട്ടും തുറന്നു. മധുര, ഡിണ്ടിഗൽ ജില്ലകളിലെ 45,041 ഏക്കർ സ്ഥലത്തെ നെൽക്കൃഷിക്കായാണ് ഇന്നലെ വൈഗയിൽനിന്ന് വെള്ളം തുറന്നുവിട്ടത്. തേനി ജില്ലയിലെ കൃഷിക്കായി ഒന്നാം തീയതി മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിട്ടിരുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നുള്ള വെള്ളം സംഭരിക്കുന്ന പ്രധാന അണക്കെട്ടാണ് വൈഗ. 71 അടി സംഭരണശേഷിയുള്ള വൈഗയിൽ ഇപ്പോൾ 67.85 അടി വെള്ളമുണ്ട്. ഇവിടെനിന്ന് സെക്കൻഡിൽ 900 ഘനയടി വെള്ളമാണ് ഇപ്പോൾ തുറന്നുവിടുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് 900 ഘനയടി വെള്ളം തമിഴ്നാട്ടിലേക്ക് ഒഴുകുന്നുണ്ട്. ഒരു പതിറ്റാണ്ടിനിടെ ഇതാദ്യമാണ് ജൂൺ ആദ്യവാരം തന്നെ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 130 അടിക്ക് മുകളിലെത്തിയിരിക്കുന്നത്.
കാലവർഷം ശക്തമായാൽ അനുവദനീയ സംഭരണശേഷിയായ 142 പിന്നിട്ട് അധികജലം പെരിയാർ നദിയിലൂടെ ഇടുക്കിയിലെത്തും. അതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന് അനുസരിച്ച് വൈഗയിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടണമെന്നാണ് തമിഴ്നാട് തീരുമാനം. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോൾ 130.40 അടിയാണ്.