പെരിങ്ങോട്ടുകുറിശ്ശി (പാലക്കാട്): എൽ.ഡി.എഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് വിമതനേതാവ് എ.വി. ഗോപിനാഥ്. പെരിങ്ങോട്ടുകുറിശ്ശിയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരിങ്ങോട്ടുകുറിശ്ശിയുടെ മനസ്സ് കെ. രാധാകൃഷ്ണനൊപ്പമാണെന്ന് എ.വി. ഗോപിനാഥ് പറഞ്ഞു. കഴിഞ്ഞതവണ മത്സരിച്ച് വിജയിച്ച ആലത്തൂർ എം.പി.ക്ക് 25 കോടി കിട്ടിയിട്ടും ഒരു ലക്ഷംപോലും പെരിങ്ങോട്ടുകുറിശ്ശിക്ക് നൽകിയില്ല. കെ. കരുണാകരന്‍റെ കാലത്തിനുശേഷം പഞ്ചായത്തിന് ഇത്രത്തോളം പുരോഗതി കണ്ടത് പിണറായിയുടെ കാലത്ത് മാത്രമാണ്. അദ്ദേഹത്തോട് ഈ പഞ്ചായത്തിന് നെറികേട് കാണിക്കാൻ സാധിക്കില്ല. എ.കെ. ബാലൻ മന്ത്രിയായപ്പോൾ പെരിങ്ങോട്ടുകുറിശ്ശിയെ ചേർത്തുപിടിച്ചു. പഞ്ചായത്തിന്റെ ഒരു ആവശ്യത്തിന് വിളിച്ചപ്പോൾ 24 മണിക്കൂറിൽ ആരോഗ്യമന്ത്രി പരിഹാരം കണ്ടു. പിണറായി വിജയനോടും എ.കെ. ബാലനോടും വീണ ജോർജിനോടും പി.പി. സുമോദ് എം.എൽ.എ.യോടും അനീതി കാണിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ആലത്തൂർ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി കെ. രാധാകൃഷ്ണൻ വേദിയിലെത്തി വോട്ടഭ്യർഥിച്ചു. സ്വതന്ത്രകമ്മിറ്റി ചെയർമാൻ കെ.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു . പാലക്കാട് പ്രവാസി സെൻറർ വൈസ് പ്രസിഡൻറ് രവിശങ്കർ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇ.പി. പൗലോസ്, പഞ്ചായത്ത് പ്രസിഡൻറ് കെ.എം. കേരളകുമാരി, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറ് കെ.എ. മക്കി. യൂത്ത് കോൺഗ്രസ് മുൻ തരൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി നിസ്സാർ, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറ് കെ.ടി. പ്രദീപ്, കെ.വി. സുകുമാരൻ, രവീന്ദ്രനാഥ്, ബിന്ദു തുടങ്ങിയവർ സംസാരിച്ചു.