തിരുവനന്തപുരം: സിഎംആര്‍എല്ലിന് കരിമണല്‍ ഖനനത്തിന് വഴിയൊരുക്കാന്‍ വ്യവസായ നയത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് മാറ്റം വരുത്തിയെന്ന മാത്യു കുഴല്‍നാടന്‍റെ ആരോപണം തള്ളി മുന്‍ ധനമന്ത്രി തോമസ് ഐസക് രംഗത്ത്. തോട്ടപ്പള്ളി പൊഴിയിൽ നിന്ന് മണൽ ശേഖരിക്കുന്നതും വേർതിരിച്ച് ഇൽമനേറ്റ് എടുക്കുന്നതും സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎൽ-ഉം, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആർഇ-ഉം ആണ്. 50 ശതമാനം വീതമാണ് ഇരുസ്ഥാപനങ്ങൾക്കുമുള്ള അവകാശം. കെഎംഎംഎൽ സംസ്കരിക്കുന്ന ഇൽമനേറ്റ് പൂർണ്ണമായും ടൈറ്റാനിയം ഡയോക്സൈഡ് നിർമ്മാണത്തിന് ഉപയോഗിക്കും. ബാക്കി വരുന്നത് ഐആർഇ വഴിയാണ് വിപണനം നടത്തുക. ഐആർഇ സംസ്കരണ ഫാക്ടറി അല്ല. അവർ മിനറലുകൾ വേർതിരിച്ചെടുത്ത് വിദേശത്തും നാട്ടിലും വിൽക്കുന്ന കമ്പനിയാണ്. കേരളത്തിലെ ഒരു സ്വകാര്യ സംരംഭമായ സിഎംആർഎൽ -നു വിൽക്കുന്നതും ഈ രീതിയിലാണ്. യുഡിഎഫ് ഭരിക്കുമ്പോഴും എൽഡിഎഫ് ഭരിക്കുമ്പോഴും ഇതാണു പ്രവർത്തന രീതി. അങ്ങനെ ഇൽമനേറ്റ് സിഎംആർഎൽ-ന് വിറ്റതിന് ഒത്താശ ചെയ്തതിന്‍റ പ്രതിഫലമാണുപോലും വീണയുടെ കമ്പനിക്കുള്ള സേവന കരാർ എന്ന ഒരു നരേറ്റീവ് ഉണ്ടാക്കാൻ കൊണ്ടുപിടിച്ച ശ്രമമാണ് മാത്യു കുഴൽനാടൻ ചെയ്യുന്നത്.
കേരളത്തിലെ ധാതുമണൽ സ്വകാര്യമേഖലയ്ക്കു മൊത്തത്തിൽ എഴുതിക്കൊടുക്കാനുള്ള നീണ്ട ചരിത്രമാണ് യുഡിഎഫിനുള്ളത്. അതിനെ ചെറുത്തു തോൽപ്പിച്ച പാരമ്പര്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുള്ളത്. കുഴൽനാടൻ ചെയ്യേണ്ടത് ഏ.കെ. ആന്‍റണിയോട് പോയി ഇതേക്കുറിച്ചു ചോദിക്കുക. വേണമെങ്കിൽ പുതുപ്പള്ളിയിൽ പോയി കല്ലറയിൽ ഒരു ചോദ്യക്കുറിപ്പു വെയ്ക്കുകയുമാകാം. അതുമല്ലെങ്കിൽ സ്വകാര്യ ധാതുമണൽ ഖനനം നയമായി സ്വീകരിച്ച കോൺഗ്രസ് കേന്ദ്ര നേതൃത്വത്തോട് ചോദിക്കുകയുമാകാം. വളഞ്ഞു മൂക്കു പിടിക്കണ്ട. കർത്താവിനു കരിമണൽ ഖനനം കൊടുക്കാൻ നേരെ ഇറങ്ങിയതാണ് യുഡിഎഫിന്‍റെ ചരിത്രമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു