കണ്ണൂര്‍ : സിപിഎം പ്രവര്‍ത്തകരെ രക്ഷിക്കാന്‍ തോട്ടട ബോംബ് ആക്രമണക്കേസ് അട്ടിമറിക്കാന്‍ ശ്രമം. ബോംബാക്രമണം നടന്നിട്ട് ഒരാഴ്‌ച്ച പിന്നിടുമ്പോള്‍ പോലിസ് കേസ് അന്വേഷണം വഴിതിരിച്ചുവിടുന്നെന്ന ആരോപണവും ശക്തം. ബോംബേറിഞ്ഞതും കൊല്ലപ്പെട്ടതും സിപിഎം പ്രവര്‍ത്തകരാണെന്നിരിക്കെ അലക്ഷ്യമായി സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുക, സംഘം ചേര്‍ന്ന് അക്രമം നടത്തുക, പൊതുയിടങ്ങളില്‍ ശല്യമുണ്ടാക്കുകയെന്നിങ്ങനെ വളരെ കുറഞ്ഞ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ പോലിസ് ചുമത്തിയിട്ടുള്ളത്. ഏച്ചൂര്‍ സംഘാംഗമായ ജിഷ്ണുവിനെ ബോംബറിഞ്ഞയാള്‍ക്കെതിരെ പോലും നരഹത്യ ചുമത്തിയിട്ടില്ല.
ഇന്ത്യന്‍ പീനല്‍ കോഡിലെ 302, 304 വകുപ്പുകള്‍ ചുമത്തേണ്ടിയിരുന്ന സ്ഥാനത്ത് നിസാര വകുപ്പുകള്‍ ചുമത്തി കേസെടുത്തതിനാല്‍ രണ്ടാഴ്‌ച്ച റിമാന്‍ഡിലാവുന്ന പ്രതികള്‍ക്ക് പിന്നീട് ജാമ്യം നേടി ഒന്നും സംഭവിക്കാത്തതുപോലെ പുറത്തിറങ്ങാം. ഈ സാഹചര്യത്തിലാണ് പോലിസ് കേസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന ആരോപണം. സംഭവം നടന്ന എടക്കാട് പോലിസ് സ്റ്റേഷന്‍ പരിധിയിലാണ്, എടക്കാട് സ്റ്റേഷന്‍ ഹൗസ്’ ഓഫീസറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ജിഷ്ണുവിന്റെ കൊല നടന്ന ദിവസം മുതല്‍ കണ്ണൂര്‍ സിറ്റി പോലിസ് അസിസ്റ്റന്റ് കമ്മിഷണര്‍ പി.പി സദാനന്ദന്‍ അന്വേഷണ ചുമതലയേറ്റെടുക്കുകയായിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ പിന്നിടും മുന്‍പേ സുഹൃത്തിനെ അബദ്ധത്തില്‍ ബോംബേറിഞ്ഞു കൊന്ന ഏച്ചുര്‍ സംഘത്തിലെ മൂന്നു പേരെ പിടികൂടാന്‍ പോലിസിന് കഴിഞ്ഞിരുന്നു.
ഇവര്‍ തന്നെയാണ് വിവാഹ സംഘത്തിനു നേരെ ബോംബെറിഞ്ഞതെന്നും ആസുത്രിതമായ ഗൂഢാലോചന സംഭവത്തിന് പിന്നിലുണ്ടെന്നും അസി.പോലിസ് കമ്മിഷണര്‍ തന്നെയാണ് മാധ്യമങ്ങള്‍ക്കു മുന്‍പില്‍ വെളിപ്പെടുത്തിയത്. എന്നാല്‍ പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങളാവട്ടെ വളരെ ലഘൂകരിക്കപ്പെട്ടതുമാണ്. ഇതാണ് ഏച്ചൂര്‍ സ്‌ഫോടന കേസില്‍ സിപിഎം ഇടപെടല്‍ സംശയിക്കപ്പെടുന്നത്. ഫസല്‍ വധക്കേസില്‍ നിയമങ്ങള്‍ മറികടന്ന് വ്യാജ തെളിവുകള്‍ ഹാജരാക്കി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് പി.പി സദാനന്ദനെതിരെ സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേന്ദ്ര ഏജന്‍സി പ്രതികൂലമായി പരാമര്‍ശിച്ചതിനാലാണ് നേരത്തെ സൂപ്രണ്ട് ഓഫ് പോലിസ് പദവി ലഭിക്കേണ്ട അന്വേഷണ വിദഗ്ദ്ധനായ ഈ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റത്തിന് തിരിച്ചടിയായത്.
ഇപ്പോള്‍ തോട്ടട ബോംബ് സ്‌ഫോടനക്കേസില്‍ സിപിഎമ്മിനെ രക്ഷിക്കുന്നതിനായി ഈ അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തു വന്നിട്ടുണ്ട്. തോട്ടടയില്‍ വിവാഹ സംഘം സഞ്ചരിക്കുന്നതിനിടെ ബോംബെറിഞ്ഞ സംഘം കണ്ണുര്‍ ജില്ലയില്‍ ബോംബ് നിര്‍മ്മാണത്തിനും ആയുധശേഖരണത്തിനും കുപ്രസിദ്ധി നേടിയ ഏച്ചുര്‍ സംഘമാണെന്നറിഞ്ഞിട്ടും പോലിസ് അതിശക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം ഈ കേസില്‍ ഇതുവരെയായി അഞ്ചു പേര്‍ അറസ്റ്റിലായിട്ടുണ്ട്. ബോംബുണ്ടാക്കുന്നതിനും വാള്‍കൊണ്ടുവന്ന് പ്ലാന്‍ ബി പ്രകാരം അക്രമം നടത്താനും പദ്ധതിയിട്ട ഏച്ചുര്‍ സ്വദേശിയായ മിഥുന്‍, അദ്വൈത്, ഗോകുല്‍, കടമ്പൂര്‍ സ്വദേശികളായ സനാദ്, അരുണ്‍കുമാര്‍ എന്നിവരാണ് പിടിയിലായത്.
ഇതില്‍ മിഥുന്‍ ഏച്ചൂരിലെ അറിയപ്പെടുന്ന സിപിഎം പ്രവര്‍ത്തകനും ഡിവൈഎഫ്‌ഐ നേതാവുമാണ് ‘മിഥുനാണ് വാള്‍കൊണ്ടു തോട്ടട സ്വദേശികളായ യുവാക്കളെ വിവാഹസംഘം സഞ്ചരിച്ചുകൊണ്ടിരിക്കെ തോട്ടട പന്ത്രണ്ടു കണ്ടിറോഡില്‍ സനാദിന്റെ ബൊലേറോ ജീപ്പില്‍ നിന്നും ചാടിയിറങ്ങിയത്. അദ്വൈതും ഗോകുലുമാണ് ബോംബെറിഞ്ഞതെന്നും സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ ബോംബെറില്‍ ഏച്ചൂര്‍ സംഘത്തിലെ പ്രധാനിയായ ഇവരുടെ സുഹൃത്ത് ജിഷ്ണു കൊല്ലപ്പെട്ടിട്ടും ഇവര്‍ക്കെതിരെ താരതമ്യേന ഗൗരവം കുറഞ്ഞ വകുപ്പുകള്‍ പ്രകാരമാണ് പോലിസ് കേസെടുത്തത്. ഇതു മാത്രമല്ല പ്രതികള്‍ക്ക് ഉഗ്രസ്‌ഫോടന ശക്തിയുള്ള വെടിമരുന്ന് എത്തിച്ചു നല്‍കിയ കണ്ണുര്‍ പള്ളിക്കുന്ന് സ്വദേശിയായ അനൂപ് കസ്റ്റഡിയിലുണ്ടായിട്ടും ഇയാളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടുമില്ല. ബോംബ് സ്‌ഫോടനത്തിന് ഉത്തരവാദികളായ ഏച്ചൂര്‍ സംഘത്തിനെ പൂര്‍ണമായി സംരക്ഷിച്ചു കൊണ്ടുള്ള നിലപാടാണ് സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം ഈ വിഷയത്തില്‍ സ്വീകരിച്ചത്.
ജിഷ്ണുവിന്റെ മൃതദേഹം ഏച്ചൂരില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജന്റെ നേതൃത്വത്തില്‍ നിരവധി നേതാക്കള്‍ അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തിയിരുന്നു. വിവാഹ വീട്ടില്‍ നടന്ന ആഭാസമായാണ് സിപിഎം തോട്ടട സ്‌ഫോടനത്തെ കൊണ്ടു പിടിച്ച് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. നേരത്തെ തളിപ്പറമ്പ് പാച്ചേനിയിലടക്കം ഏച്ചൂര്‍ സംഘം വിവാഹ വീടുകളില്‍ ഗാനമേളയുടെ മറവില്‍ അക്രമം അഴിച്ചുവിട്ട വിവരം പുറത്തായിട്ടും തങ്ങള്‍ക്കു വേണ്ടി ബോംബുല്‍പ്പാദിക്കുന്ന വെട്ടാനും ചാവാനും മടിയില്ലാത്ത സംഘത്തെ കൊലക്കേസില്‍ നിന്നും ഊരിയെടുക്കാനുള്ള തത്രപ്പാടിലാണ് ഭരണകക്ഷിയിലെ ചിലര്‍.