എറണാകുളം : വിൽപന നടത്തിയ ട്രെഡ്മില്ലിന്റെ തകരാറുകൾ പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയതിനും സേവനത്തിൽ അപാകതക്കും നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. പനങ്ങാട് സ്വദേശി ലക്ഷ്മി.എസ്.രാജ്, എറണാകുളത്ത് പ്രവർത്തിക്കുന്ന
G.A സ്പോർട്സ് എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്. ശരീരഭാരം കുറയ്ക്കാൻ വ്യായാമം ആവശ്യമായിരുന്ന പരാതിക്കാരിയുടെ പിതാവിന് വേണ്ടി 2022 ജനുവരി മാസം 31,500/– രൂപ നൽകി വാങ്ങിയ ‘സ്പോർട്സ് ട്രെഡ്മിൽ TR150’ ഉപകരണത്തിന് ഒരാഴ്ചക്കുള്ളിൽ തന്നെ തകരാറുകൾ കണ്ടുതുടങ്ങുകയും രണ്ടാമത്തെ ആഴ്ച മുതൽ പ്രവർത്തിക്കാതാവുകയും ചെയ്തു.
പരാതിപ്പെട്ടതിനെ തുടർന്ന് എതിർകക്ഷി പലതവണ ബെൽറ്റ്, മോട്ടോർ, ഡിസ്‌പ്ലേ ബോർഡ് എന്നിവ മാറ്റി സ്ഥാപിച്ചെങ്കിലും തകരാർ പരിഹരിക്കാനായില്ല.
2023 ഫെബ്രുവരിയിൽ എതിർകക്ഷിയുടെ മെക്കാനിക്ക് മോട്ടോർ എടുത്തുകൊണ്ടുപോയെങ്കിലും തിരികെ നൽകിയില്ല. എതിർകക്ഷിയെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണം ലഭിക്കാതിരുന്നതിനെ തുടർന്ന് 2023 മാർച്ച് മാസം സ്പീഡ് പോസ്റ്റ് വഴി അറിയിപ്പ് നൽകി. എന്നാൽ എതിർകക്ഷി മറുപടി നൽകുകയോ തകരാർ പരിഹരിക്കാൻ ശ്രമിക്കുകയോ ചെയ്തില്ല. ഇതിലൂടെ ഒരു വർഷമായി വ്യായാമം ചെയ്യാൻ സാധിക്കാതെ വന്നതിനാൽ പരാതിക്കാരിയുടെ അച്ഛന്റെ ആരോഗ്യനില മോശമാവുകയും ശാരീരികവും മാനസികവുമായ ക്ലേശങ്ങൾ അനുഭവിക്കുകയും ചെയ്തു. തുടർന്നാണ് പരാതിക്കാരി എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്.
ഉപകരണം വാങ്ങിയ ഉടൻ തന്നെ തകരാറിലായി എന്ന് തെളിയിക്കുന്ന രേഖകളുടെയും പരാതിക്കാരിയുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ എതിർകക്ഷിയുടെ ഭാഗത്തുനിന്ന് സേവനത്തിൽ വീഴ്ച സംഭവിച്ചു എന്ന് കോടതി കണ്ടെത്തി. ഉപകരണത്തിന്റെ തകരാർ പരിഹരിക്കുന്നതിൽ എതിർകക്ഷി വിമുഖത കാണിച്ചത് സേവനത്തിലെ വീഴ്ചയ്ക്ക് തെളിവാണ്. ഒരു വ്യാപാര സ്ഥാപനത്തിൽ നിന്ന് പ്രതീക്ഷിക്കാവുന്ന ഏറ്റവും മോശമായ പ്രതികരണവും സേവനവുമാണ് എതിർകക്ഷി നൽകിയതെന്നും ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. സേവനത്തിലെ വീഴ്ചയ്ക്ക് നഷ്ടപരിഹാരമായി 10,000/- രൂപയും കോടതിച്ചെലവായി 4,000/- രൂപയും 45 ദിവസത്തിനകം പരാതിക്കാരിക്ക് നൽകണമെന്ന് എതിർ കക്ഷിക്ക് കോടതി ഉത്തരവ് നൽകി. തയ്യാറാക്കിയത് Adv. K B MOHANAN 9847445075





























