കൊട്ടിയം : രാത്രിയിൽ ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിർത്തി പണമാവശ്യപ്പെടുകയും നൽകാത്തതിനാൽ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഘത്തിലെ മൂന്നുപേരെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. ആദിച്ചനല്ലൂർ തഴുത്തല വെൺമണിച്ചിറ പ്രതിഭ ലൈബ്രറിക്കടുത്ത് ഷീജ ഭവനിൽ സെൽവരാജൻ (36), ലജി വില്ലയിൽ അജിഫാർ (36), പള്ളി പടിഞ്ഞാറ്റതിൽ അസീം (39) എന്നിവരാണ് അറസ്റ്റിലായത്. പ്രദേശവാസിയായ നഹാസിനെ സംഘംചേർന്ന് ആക്രമിച്ച കേസിലാണ് അറസ്റ്റ്.
ഇക്കഴിഞ്ഞ ഒൻപതിന് രാത്രി പത്തരയോടെ പ്രതിഭ ലൈബ്രറിക്ക് സമീപമായിരുന്നു ആക്രമണം. അമ്മയ്ക്ക് മരുന്നു വാങ്ങാനായി ബൈക്കിൽ വരികയായിരുന്ന നഹാസിനെ വഴിയിൽ തടഞ്ഞുനിർത്തി സംഘം പണമാവശ്യപ്പെട്ടു. പണം നൽകാത്ത വിരോധത്തിൽ കൈയിൽ കരുതിയിരുന്ന വിറകുകഷണം കൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തുകയായിരുന്നു. തറയിലേക്കുവീണ നഹാസിനെ വീണ്ടും ആക്രമിച്ചതായി പരാതിയിൽ പറയുന്നു. ബൈക്കും അക്രമികൾ തല്ലിത്തകർത്തു.
കൈയിലെ അസ്ഥിക്ക് പൊട്ടലും തലയ്ക്ക് മാരകമായ മുറിവുമേറ്റ നഹാസ് മേവറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്തെ ജനങ്ങളെ ഭീഷണിപ്പെടുത്തി പണം അപഹരിക്കുന്നവരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഇവരെ പേടിച്ച് ആരും പോലീസിൽ പരാതിപ്പെടാറില്ലായിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് ഇവർ പിടിച്ചുപറിയും കൊള്ളയും നടത്തിവന്നത്. എസ്.ഐ.മാരായ സുജിത്ത് ജി നായർ, ഷിഹാസ്, ജോയി, എ.എസ്.ഐ മധുസൂദനൻ, സി.പി.ഒ മാരായ പോൾ ലോറൻസ്, ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.