ന്യൂഡല്‍ഹി : ജമ്മു കശ്മീരിലെ പൂഞ്ചിൽ വനമേഖലയിൽ ഭീകരർക്കായി സുരക്ഷ സേന ഇന്നും തെരച്ചിൽ തുടരും. അതിർത്തിക്കടന്ന് എത്തിയ ഭീകരരുമായിട്ടാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടൽ മലയാളി സൈനികൻ അടക്കം അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഉൾവനമേഖലയിൽ ഇന്നലെയും തെരച്ചിൽ നടന്നിരുന്നു. ഭീകരർ വനമേഖലയിൽ ഒളിച്ചിരിക്കുന്നതായിട്ടാണ് പ്രാഥമിക നിഗമനം. ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്നലെ അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു.
ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരചരമം പ്രാപിച്ച മലയാളി സൈനികൻ വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് കേരളത്തിലെത്തിക്കും. ഇന്ന് വൈകുന്നേരത്തോടെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിക്കും. തുടർന്ന് നാളെ രാവിലെ ജന്മനാടായ കൊല്ലം കുടവട്ടൂരിലേക്ക് കൊണ്ടുവരും. പൊതുദർശനത്തിനു ശേഷം വീട്ടു വളപ്പിൽ സംസ്കരിക്കും. തിങ്കളാഴ്ച പുലർച്ചെയാണ് ജമ്മു കശ്മീരിലെ പൂഞ്ചിൽ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വൈശാഖ് ഉൾപ്പെടെ അഞ്ചു സൈനികർ വീരമൃത്യു വരിച്ചത്.