ചിറ്റൂർ : പാലക്കാട് ചിറ്റൂരിലും പരിസര പ്രദേശങ്ങളിലും മൈക്രോ ഫിനാൻസ് സംഘങ്ങളുടെ ഭീഷണി മൂലം ആത്മഹത്യകൾ പെരുകുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ ആത്മഹത്യ ചെയ്തത് 4 പേരാണ്. നിത്യവൃത്തിക്കു പോലും വകയില്ലാത്തവരാണ് പലിശ സംഘങ്ങളുടെ കെണിയിൽ പെടുന്നത്. ഇവരിൽ നിന്ന് ഈടാക്കുന്നത് 24 മുതൽ 30 ശതമാനം വരെയാണ് പലിശ. അത്യാവശ്യത്തിന് പണമെടുക്കുന്ന സാധാരണക്കാർ അടവ് മുടങ്ങിയാൽ പിന്നീട് വൻ കടക്കെണിയിലാകും. ചിറ്റൂരിലും പരിസര പ്രദേശങ്ങളിലും ആകർഷകമായ വാഗ്ദാനങ്ങളുമായാണ് മൈക്രോ ഫിനാൻസ് സംഘങ്ങൾ ഇടപാടുകാരെ കണ്ടെത്തുന്നത്. ഈടോ കാലതാമസമോ ഇല്ലാതെ പണം കൈയ്യിലെത്തും. എന്നാൽ തിരിച്ചടവ് മുടങ്ങുമ്പോൾ ഭീഷണി തുടങ്ങും. അസഭ്യം പറച്ചിലും അപമാനവുമായി നിരന്തര ഭീഷണിയെത്തും. ഒടുവിൽ നാണക്കേട് സഹിക്കാനാകാതെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജീവിതം അവസാനിപ്പിച്ചത് 4 പേരാണ്.
കെട്ടിട നിർമ്മാണ തൊഴിലാളിയായ വാൽമുട്ടി സ്വദേശി ജയകൃഷ്ണൻ മൈക്രോ ഫിനാൻസ് സംഘത്തിൽ നിന്നും 3 ലക്ഷം രൂപ കടമെടുത്തിരുന്നു. ഇതിൽ പകുതിയോളം തിരിച്ചടച്ചു. ആഴ്ച്ചയിൽ 716 രൂപ വീതമാണ് അടക്കേണ്ടിയിരുന്നത്. അസുഖം കാരണം തിരിച്ചടവ് മുടങ്ങിയതോടെ പലിശക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ഒടുവിൽ ജയകൃഷ്ണൻ ഒറ്റമുറി വീട്ടിൽ ഒരു കയറിൽ ജീവനൊടുക്കി. അത്തിക്കോട്ടെ ചായക്കട തൊഴിലാളി വൽസല ജീവനൊടുക്കിയത് ആഴ്ചയിൽ അടക്കേണ്ട 1000 രൂപ പലിശതുക കൊടുക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോഴാണ്. വടവന്നൂർ സ്വദേശി ലതയും, കരിപ്പോട് സ്വദേശി മാണിക്യനും സമാനമായ അവസ്ഥയിൽ ജീവിതം ഒടുക്കിയവരാണ്.





























