പന്തളം : പന്തളത്ത് തട്ടുകട ആക്രമിച്ച് ഉടമയെ ക്രൂരമായി മർദ്ദിച്ച കേസിൽ മൂന്നുപേർ കൂടി പിടിയിൽ. ഇതിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. മെഴുവേലി ഇലവുംതിട്ട കോട്ടുപാറ തടത്തിൽ എസ്.കെ. അഭിജിത്ത് (അക്കു-19), കുളനട ഉള്ളന്നൂർ ശ്രീനി ഭവനിൽ വിനോദ് (20), പ്രായപൂർത്തിയായിട്ടില്ലാത്ത കുളനട ഉള്ളന്നൂർ വട്ടേൽ സ്വദേശി എന്നിവരെയാണ് കൊടുമണ്ണിലെ ഒളിസങ്കേതത്തിൽ നിന്ന് പന്തളം പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ കഴിഞ്ഞ ദിവസം അഞ്ചുപേർ അറസ്റ്റിലായിരുന്നു. എം.സി. റോഡിൽ പന്തളം മണികണ്ഠൻ ആൽത്തറക്ക് സമീപം തൃപ്തി തട്ടുകടയിൽ ബുധനാഴ്ച രാത്രിയായിരുന്നു ആക്രമണം നടന്നത്. സംഘം ചേർന്ന് ഭക്ഷണം കഴിക്കാൻ എത്തിയ ഇവർ പണം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
അക്രമത്തിൽ കട ഉടമ പന്തളം മങ്ങാരം പാലത്തടത്തിൽ ശ്രീകാന്തിന് (37) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാൾ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമിസംഘം തട്ടുകട പൂർണമായും തകർത്തിരുന്നു. പന്തളം എസ്.എച്ച്.ഒ റ്റി.ഡി. പ്രജീഷ്, സബ് ഇൻസ്പെക്ടർ അനീഷ് ഏബ്രഹാം, പൊലീസുദ്യോഗസ്ഥരായ എസ്.അൻവർഷ, അൻസാജു, അമൽ ഹനീഫ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. തട്ടുകട തകർത്തതിൽ മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പോലീസ് പറഞ്ഞു.






























