കൊച്ചി : ശതകോടികളുടെ വികസനവുമായി മുൻപന്തിയിലേക്ക് കുതിക്കാൻ ജില്ലയിലെ റെയിൽവേ മേഖല. വന്ദേഭാരത് ഉൾപ്പെടെ നാലു ട്രെയിനുകളാണ് ജില്ലയ്ക്ക് ആവശ്യം. കഴിഞ്ഞ ദിവസം ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിംഗിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഹൈബി ഈഡൻ എം.പി ആവശ്യമുന്നയിച്ചു. എറണാകുളം- ബംഗളുരു റൂട്ടിലാണ് വന്ദേഭാരത് സർവീസുവേണ്ടത്. വേണ്ടത്ര യാത്രാസൗകര്യങ്ങളില്ലാത്ത മേഖലയിൽ വന്ദേഭാരതിന്റെ വരവ് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.പ്രതിദിനം 100 ബസുകൾ ബംഗളുരുവിലേയ്ക്ക് സർവീസ് നടത്തുന്നുണ്ട്. മുംബയ് , രാമേശ്വരം, വേളാങ്കണ്ണി എന്നിവിടങ്ങളിലേയ്ക്കുള്ള പുതിയ ട്രെയിൻ സർവീസുകളാണ് മറ്റൊരാവശ്യം.
രാജ്യാന്തര നിലവാരത്തിലുള്ള റെയിൽവേ സ്റ്റേഷനായി വൈറ്റില പൊന്നുരുന്നിയിലെ മാർഷലിംഗ് യാഡിനെ മാറ്റാനാകും. മൂന്ന് വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കാം. നാലു പ്ലാറ്റുഫോമുകൾ, രണ്ടു പാർസൽ ലൈനുകൾ, ഒരു പിറ്റ് ലൈൻ, രണ്ടു സ്റ്റേബിളിംഗ് ലൈനുകൾ, വാഗൺ എക്സാമിനേഷൻലൈൻ തുടങ്ങിയവയാണ് നിർദ്ദേശിക്കുന്നത്. പ്ലാറ്റ്ഫോമുകൾ വർദ്ധിപ്പിക്കാം. സ്റ്റേഷൻ വികസനത്തിന് 325 കോടി ഉൾപ്പെടെ ആകെ 1,654 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷ.ഇതിൽ സ്റ്റേഷൻ, യാർഡ്, റെസിഡൻഷ്യൽ യൂണിറ്റുകൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവ ഉണ്ടാകും. ഗുഡ്സ് ഷെഡും കോച്ചുകളുടെ അറ്റകുറ്റപ്പണി കേന്ദ്രവുമാണ് നിലവിലിവിടെയുള്ളത്. ഇക്കാര്യം ഇക്കഴിഞ്ഞ ലോക്‌സഭാ സമ്മേളനത്തിലും ഉന്നയിക്കപ്പെട്ടിരുന്നു.





























