തിരുവനന്തപുരം: നെടുമങ്ങാട് ഡിവൈഎഫ്ഐയുടെ ആംബുലൻസിന് തീയിട്ട സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശികളായ സമദ്, നാദിർഷാ , അൽത്താഫ് എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ 10.30 ഓടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംഘര്‍ഷത്തില്‍ മുല്ലശ്ശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കെതിരെയും കേസെടുത്തിരുന്നു. റഫീഖ് , നിസാം, സമദ് എന്നിവതിർക്കെതിരെയാണ് അരുവിക്കര പോലീസ് കേസെടുത്തത്. ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ആദ്യം ഡിവൈഎഫ്ഐ പ്രവർത്തകരാണ് എസ്ഡിപിഐയുടെ ആംബുലൻസ് തകർത്തത്.
മുഖംമറച്ചെത്തിയ യുവാക്കൾ ആംബുലൻസ് തകർക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഡിവൈഎഫ്ഐയുടെ ആംബുലൻസിന് തീയിട്ടത്. നെടുമങ്ങാട് എസ്ഡിപിഐയും സിപിഎമ്മും തമ്മിൽ ഏറെ നാളായുള്ള രാഷ്ട്രീയ സംഘർഷത്തിന്റെ തുടർച്ചയാണ് അക്രമം. സിപിഎം പ്രവർത്തകർ എസ്ഡിപിഐയുടെ ആംബുലൻസിന്റെ ചില്ല് തകർത്തതിന് പിന്നാലെ ഡിവൈഎഫ്ഐയുടെ ആംബുലൻസ് എസ്ഡിപിഐ പ്രവർത്തകർ തീയിടുകയായിരുന്നു.





























