റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ കാരണം ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു. പുനലൂർ -മൂവാറ്റുപുഴ പാതയ്ക്കരികില്‍ തിരക്കേറിയ നടപ്പാതയോട് ചേർന്നാണ് ആഴ്ചകളായി മാലിന്യം കുന്നുകൂടി കിടക്കുന്നത്. പ്രളയജലം കയറി നശിച്ച വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങൾ, പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ, കാര്‍ഡ് ബോര്‍ഡുകള്‍ എന്നിവയെല്ലാം ഈ മാലിന്യക്കൂമ്പാരത്തില്‍ ഉൾപ്പെടുന്നു. മാലിന്യം നീക്കം ചെയ്യേണ്ട പൂർണ്ണ ചുമതല പഴവങ്ങാടി ഗ്രാമപഞ്ചായത്തിനാണെങ്കിലും പ്രളയം കഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
മാലിന്യക്കൂമ്പാരം മൂലം പ്രദേശത്ത് രൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. കൂടാതെ നടപ്പാതയിൽ മാലിന്യം നിറഞ്ഞിരിക്കുന്നത് മൂലം കാൽനട യാത്രക്കാരും ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പൊതു സ്ഥലങ്ങളില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യം പകർച്ചവ്യാധികൾ പടരുന്നതിന് സാധ്യത വര്‍ധിപ്പിക്കുമെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു. മാലിന്യം ഉടൻ നീക്കം ചെയ്യാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ അധികൃതർ കൂടുതൽ ജാഗ്രത കാട്ടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.





























