കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളിയിലെ മൂന്ന് വയസുകാരനാണ് രോഗം കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെങ്കിലും രോഗബാധ റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകി. ശുചിത്വവും വ്യക്തിഗത ആരോഗ്യസംരക്ഷണവും പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഇന്ന് വയനാട് കോളയാടി സ്‌കൂളിലെ ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ഇതോടെ വയനാട്ടില്‍ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി. 110ല്‍ അധികം പേര്‍ക്കാണ് ഈ വര്‍ഷം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 54 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2025 ല്‍ 132 പേര്‍ക്കാണ് ഷിഗെല്ല രോഗം ബാധിച്ചത്. 2024ല്‍ 121 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2023ല്‍ 90 പേര്‍ക്കും 2022ല്‍ 83 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ ജില്ലകളില്‍ രോഗസാന്നിധ്യം ഉണ്ടെന്നും ഈ വര്‍ഷത്തേത് അസാധാരണ സാഹചര്യമെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.
കൊല്ലം ജില്ലയിലെ രണ്ടു വിദ്യാര്‍ഥികള്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. എട്ടു വയസുകാരനായ ആണ്‍കുട്ടിയും 12 വയസുകാരിയായ പെണ്‍കുട്ടിയും പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. പ്രത്യേകം സജ്ജീകരിച്ച വാര്‍ഡുകളില്‍ ചികില്‍സയില്‍ കഴിയുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. കടുത്ത പനിയെ തുടര്‍ന്നു പ്രാഥമിക ആരോഗ്യത്തില്‍ എത്തിയ ഇവരെ സംശയത്തെ തുടര്‍ന്നാണ് പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.





























