കൊച്ചി : തൃക്കാക്കര സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ ഷാബിൻ ഡിവൈഎഫ്ഐ നേതാവെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ഷാബിന്റെ ഇടപെടലിൽ പിതാവും മുസ്ലിം ലീഗ് നേതാവും തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനുമായ എ.എ ഇബ്രാഹിംകുട്ടിക്ക് പങ്കില്ലെന്നും കെ.സുധാകരൻ ന്യായീകരിച്ചു. മക്കൾ ചെയ്ത കുറ്റത്തിന് പിതാവ് ജയിലിൽ പോവുകയാണെങ്കിൽ ആര് ആദ്യം ജയിലിൽ പോകണമെന്ന് വി.ഡി സതീശനും ചോദിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയെ നേതൃത്വം പ്രഖ്യാപിക്കുമെന്നും ഇക്കാര്യത്തിൽ കൂടിയാലോചന നടക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു. താൻ ഭീഷണിപ്പെടുത്തിയെങ്കിൽ എന്താണെന്ന് കെ.വി തോമസ് വ്യക്തമാക്കണമെന്ന് കെ.സുധാകരനും പ്രതികരിച്ചു. കെ.വി തോമസിനെതിരായ എഐസിസി നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും സുധാകരൻ പറഞ്ഞു.
അന്തരിച്ച തൃക്കാക്കര എംഎൽഎ പി.ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നോ എന്ന ചോദ്യത്തോട് സുധാകരനും സതീശനും മറുപടി നൽകിയില്ല. ജില്ലയിലെ പ്രധാന നേതാക്കളെല്ലാം പരിഗണനാ പട്ടികയിലാണ്. എഐസിസി നേതൃത്വവുമായി ആലോചിച്ച് തീരുമാനമെടുക്കുന്നുമെന്നും ഇരുവരും വ്യക്തമാക്കി. അതേസമയം സിൽവർ ലൈൻ സംവാദത്തിൽ സർക്കാർ കെട്ടി പൊക്കിയ വൻമതിൽ നിലംപൊത്തിയെന്ന് വി.ഡി സതീശൻ പരിഹസിച്ചു. സംസ്ഥാന സർക്കാരിനായി സംസാരിക്കാനായി എത്തിയവർ തന്നെ നിലപാട് മാറ്റി. കേരളത്തിലെ വരേണ്യവർഗ്ഗത്തിനായാണ് കെ – റെയിൽ. എന്നും വി.ഡി സതീൻ കുറ്റപ്പെടുത്തി.