തൃശ്ശൂർ: ചേർപ്പ് ചിറക്കലിലെ സദാചാര കൊലപാതകക്കേസിൽ ഒരാൾ കൂടി പിടിയിലായി. ചിറക്കൽ സ്വദേശി അനസ് ആണ് ഹരിദ്വാറിൽ നിന്നും നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ ഉടനെ പിടിയിലായത്. അനസ് കേസിൽ നേരിട്ട് ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണ്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 8 ആയി. ചേർപ്പ് തിരുവാണിക്കാവിനടുത്ത് കഴിഞ്ഞ പതിനെട്ടിനാണ് സഹർ എന്ന യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. വനിതാ സുഹൃത്തിനെ കാണാനത്തിയതുമായി ബന്ധപ്പെട്ടാണ് സഹറിനെ ഒരുകൂട്ടം ആളുകൾ തടഞ്ഞുനിർത്തി ആക്രമിച്ചത്.
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ആയിരുന്നു മരണം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പത്ത് പേരാണ് സഹറിനെ ആക്രമിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതിൽ എട്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ചിറയ്ക്കൽ കോട്ടം നിവാസികളായ രാഹുൽ, വിഷ്ണു, ഡിനോ, അഭിലാഷ്, വിജിത്ത്, അരുൺ, എട്ടുമന സ്വദേശി ജിഞ്ചു ജയൻ, ചിറയ്ക്കൽ സ്വദേശി അമീർ എന്നിവരും കണ്ടാലറിയാവുന്ന രണ്ട് പേരുമാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.





























