അസം: അസമിൽ പതിനഞ്ചുകാരിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹൈലകണ്ടി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുട്ടി ബലാത്സംഗത്തിന് ഇരയായതായി കുടുംബം ആരോപിച്ചു. സംഭവസമയം കുട്ടിയുടെ ബന്ധുക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. ശനിയാഴ്ച രാത്രി 11 മണിയോടെ കട്‌ലിച്ചെര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അലോയ്‌ചോറ പ്രദേശത്താണ് സംഭവം നടന്നത്. കുടുംബത്തോടൊപ്പം ഒരു ബന്ധുവിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുക്കാൻ പെൺകുട്ടി പോയിരുന്നു. എന്നാൽ ഇതിനിടെ ഒരു ബന്ധുവുമായി പെൺകുട്ടിൽ തർക്കത്തിലാവുകയും പിന്നാലെ വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു. വിരുന്നിന് ശേഷം കുടുംബം വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു കുട്ടിയെന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടിയുടെ തലയും മുഖവും തകർന്നിരുന്നു. സ്വകാര്യ ഭാഗങ്ങളിൽ വടി കുത്തിക്കയറ്റിയെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. അതിക്രൂരപീഡനമാണ് പെൺകുട്ടി നേരിട്ടത്.സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും കർശന ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അഞ്ച് പേരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) അമിതാഭ് സിൻഹ സ്ഥിരീകരിച്ചിട്ടിുണ്ട്. ലൈംഗികാതിക്രമണം നടന്നിട്ടുണ്ടോ എന്ന് പോസ്ററുമോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.




























