തൃശ്ശൂർ: തൃശ്ശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തിൽ ദേവസ്വം പ്രതിനിധികൾ, കമ്മീഷണർ, ഡി എം ഒ എന്നിവർ പങ്കെടുക്കും. പൂര ദിവസമായ ഏപ്രിൽ 23 ന് പൂരപ്പറമ്പിൽ പ്രവേശനമുള്ള ആളുകളുടെ എണ്ണം സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമെടുക്കും. ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സീൻ സർട്ടിഫിക്കറ്റോ ഉളളവർക്കോ മാത്രമാണ് പ്രവേശനത്തിന് അനുമതിയുള്ളത്. സംഘാടകർ, മേളക്കാർ, ആനക്കാർ, മാധ്യമ പ്രവർത്തകർ എന്നിവർക്കുള്ള കൊവിഡ് പരിശോധന ഇന്ന് നടക്കും.
വിവാദങ്ങൾക്കൊടുവിൽ തൃശ്ശൂർ പൂരം പ്രതീകാത്മാകമായി ആഘോഷിക്കാനാണ് തിരുവമ്പാടി ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം. പ്രൗഢഗംഭീരമായ ആഘോഷങ്ങളിൽ നിന്നും പിന്മാറുകയാണെന്ന് തിരുവമ്പാടി ദേവസ്വം ഇന്നലെ അറിയിച്ചരുന്നു. പൂരം ഒരാനപ്പുറത്ത് മാത്രമായി പ്രതീകാത്മകമായി നടത്തും. ഈ പ്രാവശ്യത്തെ കുടമാറ്റത്തിൽ നിന്നും തിരുവമ്പാടി പിന്മാറിയിട്ടുണ്ട്. എല്ലാം ചടങ്ങുകളും ഒരൊറ്റ ആനപ്പുറത്തായിട്ടാവും നടത്തുകയെന്നും തിരുവമ്പാടി ദേവസ്വം അധികൃതർ അറിയിച്ചു.





























