പാലക്കാട് : തൃത്താല സ്നേഹ നിലയത്തിലെ അന്തേവാസിയായിരുന്ന സിദ്ദിഖ് മരിച്ചത് മർദ്ദനം മൂലമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. മർദ്ദനത്തെ തുടർന്ന് കുടലിന് ക്ഷതമേറ്റതാണ് മരണകാരണം. മറ്റു ആന്തരികാവയവങ്ങൾക്കും പരിക്കേറ്റിട്ടുണ്ടെന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തൃത്താല സ്നേഹ നിലയത്തിലെ അന്തേവാസിയായിരുന്ന സിദ്ദിഖിന്റെ മരണത്തിൽ വീട്ടുകാരുടെ പരാതി ശരിവെക്കുന്ന തരത്തിലാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. സിദ്ദിഖിന്റെ അടിവയറ്റിൽ നീർക്കെട്ടുണ്ടായിരുന്നു. ശരീരത്തിന് പുറത്തും മർദ്ദനമേറ്റ പാടുകളുണ്ട്. സിദ്ദിഖിന്റെ നട്ടെലിനും അടിയേറ്റിട്ടുണ്ട്. വലിയതോതിലുള്ള മർദ്ദനമാണ് ഇയാൾക്ക് ഏൽക്കേണ്ടി വന്നത് എന്നതാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്.
മാർച്ച് മൂന്നിനാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് സിദ്ദിഖ് മരിക്കുന്നത്. 10 ദിവസത്തോളമായി ചികിത്സയിലായിരുന്ന സിദ്ദിഖിന് സ്നേഹ നിലയത്തിൽ നിന്നും മർദ്ദനമേറ്റതായി ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് സ്നേഹനിലയം വാർഡൻ മുഹമ്മദ് നബീലിനെ പോലീസ് അറസ്റ്റു ചെയ്തു. സിദ്ദീഖിനെ മർദ്ദിച്ച കുറ്റത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. പോസ്റ്റ്മാര്‍ട്ടത്തില്‍ മരണകാരണം വ്യക്തമായതിനാൽ ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് ബന്ധുക്കൾ ആവശ്യപെട്ടു.