ദില്ലി : ട്രെയിനിൽ വെച്ച് ഹൃദയാഘാതം സംഭവിച്ച 65 വയസ്സുകാരന്‍റെ ജീവൻ രക്ഷിച്ച് ടിക്കറ്റ് ചെക്കർ. സിപിആർ നൽകിയാണ് ടി സി കരണ്‍ എന്ന വയോധികന്‍റെ ജീവൻ ടിടിഇ രക്ഷിച്ചത്. ടിക്കറ്റ് ചെക്കറെ ആദരിക്കുമെന്ന് റെയിൽവെ അറിയിച്ചു. പവൻ എക്‌സ്‌പ്രസിൽ ദർഭംഗയിൽ നിന്ന് വാരണാസിയിലേക്ക് പോകുകയായിരുന്ന യാത്രക്കാരനാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. വയോധികൻ നെഞ്ചുവേദനയെ തുടർന്ന് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹോദരൻ ഉടനെ റെയിൽവെ അധികൃതരെ വിവരം അറിയിച്ചു. പിന്നാലെ ടിക്കറ്റ് ചെക്കർ സവിന്ദ് കുമാർ കരണിന്‍റെ കോച്ചിലെത്തി.
അതിനിടെ സഹോദരൻ കുടുംബ ഡോക്ടറെ വിളിച്ചു. ഡോക്ടർ സിപിആർ നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് ടിക്കറ്റ് ചെക്കർ ഒട്ടും താമസിക്കാതെ സിപിആർ നൽകുകയായിരുന്നു. 15 മിനിട്ടോളം ശ്രമിച്ചാണ് 65കാരനെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. ട്രെയിൻ ഛപ്പാറ സ്റ്റേഷനിൽ എത്താൻ പോകുമ്പോഴാണ് സംഭവം നടന്നത്. ട്രെയിൻ സ്റ്റേഷനിലെത്തിയപ്പോൾ മെഡിക്കൽ സംഘം എത്തിയ കരണിനെ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്‍റെ നില ഇപ്പോൾ തൃപ്തികരമാണ്. സന്ദർഭത്തിനൊത്ത് പ്രതികരിച്ച ടിക്കറ്റ് ചെക്കറെ റെയിൽവെ അഭിനന്ദിച്ചു. അദ്ദേഹത്തെ പാരിതോഷികം നൽകി ആദരിക്കുമെന്ന് റെയിൽവെ അറിയിച്ചു.