മൂന്നാര്‍: നയ്മക്കാട് വനം വകുപ്പിന്റെ കെണിയില്‍ കുടുങ്ങിയ കടുവ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച കടുവ തന്നെയെന്ന് വനം വകുപ്പ് സ്ഥിരീകരണം. കടുവയെ മൂന്നാറിലെ വനം വകുപ്പ് ഓഫീസ് പരിസരത്തേക്ക് മാറ്റി. വെറ്റിനറി സര്‍ജന്‍ അടങ്ങിയ വിദഗ്ധസംഘം ഇന്ന് പരിശോധിക്കും. കടുവയുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കുകയാണ് ലക്ഷ്യം. ഇര തേടാന്‍ ശേഷിയുണ്ട് എന്ന് ഉറപ്പായാല്‍ വനത്തിനുള്ളില്‍ തുറന്നുവിടും.
മൂന്ന് ദിവസത്തിനിടെ 10 പശുക്കളെ കൊലപ്പെടുത്തുകയും മൂന്നു പശുക്കളെ ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്ത കടുവയാണ് ഒടുവില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായത്. പ്രദേശത്ത് കടുവയുടെ ശല്യം രൂക്ഷമായതോടെ മൂന്നു കൂടുകളാണ് വനം വകുപ്പ് സ്ഥാപിച്ചിരുന്നത്. ഇതില്‍ നേമക്കാട് സ്ഥാപിച്ച കൂടിനുള്ളില്‍ കടുവ കുടുങ്ങുകയായിരുന്നു.
ഭീതിയിലായ നാട്ടുകാര്‍ രണ്ടു ദിവസമായി ജോലിക്കിറങ്ങിയിരുന്നില്ല. മൂന്നാര്‍ ഡി.എഫ്.ഓയുടെ നേതൃത്വത്തില്‍ കടുവയെ പിടികൂടാനുള്ള ശ്രമം തുടരുന്നതിനിടെ ആറ് കിലോമീറ്ററകലെ വീണ്ടും ആക്രമണമുണ്ടായി. മേയാന്‍ വിട്ട പശുവിന്റെ കാലില്‍ കടുവ കടിച്ച് ഗുരുരതരമായി പരുക്കേല്‍പ്പിച്ചു. നാട്ടുകാര്‍ കടുവയെ കല്ലെറിഞ്ഞു തുരത്തുകയായിരുന്നു. തേക്കടിയില്‍ നിന്നുള്ള വിദഗ്‌ദ സംഘം ഉള്‍പ്പെടുന്ന 40 അംഗ ദൗത്യസേനയും നാട്ടുകാരും പ്രദേശത്ത് വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മൂന്നു ദിവസമായി പ്രദേശത്ത് ദൗത്യസേന ക്യാമ്പ് ചെയ്യുകയായിരുന്നു.
കടുവയെ പിടികൂടുമെന്ന വനംവകുപ്പിന്റെ ഉറപ്പിനെ തുടര്‍ന്നാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയ നാട്ടുകാര്‍ പിരിഞ്ഞു പോകാന്‍ തയ്യാറായത്. ഇതിന് പിന്നാലെയാണ് വൈകുന്നേരത്തോടെ കടുവ കെണിയിലകപ്പെട്ടത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം തുടര്‍കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേ സമയം കൂടുതല്‍ കടുവകള്‍ സ്ഥലത്ത് തമ്പടിച്ചിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വനം വകുപ്പിന്റെ നിരീക്ഷണം തുടരും.































