പാലക്കാട് : ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി. പുലികുട്ടികളെ കണ്ടെത്തിയ വീടിന് സമീപത്തെ സൂര്യ നഗറിലാണ് പുലി എത്തിയത്. നാട്ടുകാരാണ് പുലിയെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന തുടങ്ങി. പാലക്കാട് ഉമ്മിനിയിൽ കണ്ടെത്തിയ രണ്ടാമത്തെ പുലിക്കുഞ്ഞിനെ വനം വകുപ്പിൻ്റെ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ ഉത്തരവിനെ തുടർന്നാണ് പുലിക്കുഞ്ഞിനെ മാറ്റിയത്. ഫോറസ്റ്റ് വെറ്റിനറി ഡോക്ടറുടെ മുഴുവൻ സമയ സേവനം ലഭിക്കുന്നതിനായി തൃശൂർ അകമല ഫോറസ്റ്റ് സ്റ്റേഷനിലേക്കാണ് മാറ്റിയത്. രണ്ടാഴ്ചയോളം പരിപാലിച്ച് വീണ്ടും വനത്തിലേക്ക് മാറ്റാൻ ശ്രമം നടത്തും. അതേസമയം ഉമ്മിനിയിൽ പുലി പ്രസവിച്ച സ്ഥലത്തെ വീടും പരിസരവും വനം വകുപ്പിൻ്റെ നേതൃത്വത്തിൽ വൃത്തിയാക്കി തുടങ്ങിയിരുന്നു. ഇവിടുത്തെ കാട് വെട്ടിത്തെളിച്ച് ജനവാസ മേഖലയിലെ പുലി ഭീഷണി ഒഴിവാക്കാനാണ് ശ്രമം. ഇവിടെ സ്ഥാപിച്ച കൂട് അടുത്ത ദിവസം മാറ്റാനും നീക്കമുണ്ടായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് ആളൊഴിഞ്ഞ വീട്ടിൽ പുലി കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ആദ്യത്തെ പുലിക്കുഞ്ഞിനെ തള്ളപ്പുലി കൊണ്ടുപോയെങ്കിലും രണ്ടാമത്തെ കുഞ്ഞിനെ തേടി വരാത്ത സാഹചര്യത്തിലാണ് പരിപാലനത്തിനായി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്. തള്ളപ്പുലിയും ഒരുകുഞ്ഞും ധോണി വനമേഖലയിലുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പ്രദേശത്ത് വീണ്ടും പുലിയെ കണ്ടെത്തിയിരിക്കുന്നത്.