ലണ്ടൻ : ചൈനീസ് മൊബൈൽ ആപ്ലിക്കേഷൻ എന്ന ‘ചീത്തപ്പേരിൽനിന്ന്’ ഒഴിഞ്ഞുനിൽക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ടിക്ടോക് കേന്ദ്ര ആസ്ഥാനം ലണ്ടനിലേക്കു മാറ്റുന്നതു പരിഗണിക്കുന്നു. ഇതു സംബന്ധിച്ച് യുകെ സർക്കാരുമായി ടിക്ടോക് കഴിഞ്ഞ കുറച്ചുമാസങ്ങളായി ചർച്ച നടത്തുകയായിരുന്നുവെന്നാണ് വിവരം. ലണ്ടനോ അനുയോജ്യമായ മറ്റേതെങ്കിലും സ്ഥലമോ ആണ് പരിഗണിക്കുന്നത്. അന്തിമ തീരുമാനം എടുത്തിട്ടില്ല.
ചൈനീസ് ആസ്ഥാനമായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലാണ് ടിക്ടോക് ഇപ്പോൾ. ഈ വർഷം ആദ്യമാണ് ടിക്ടോക് കലിഫോർണിയയിലെ ലൊസാഞ്ചലസിലേക്കു മാറിയത്. വാൾട്ട് ഡിസ്നിയുടെ കോ എക്സിക്യൂട്ടീവായ കെവിൻ മേയറെ ചീഫ് എക്സിക്യൂട്ടീവായി നിയമിച്ച് വൻ വിപുലീകരണത്തിന് ടിക്ടോക് ശ്രമിച്ചുവരുന്നതിനിടെയാണ് ഇന്ത്യ 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചത്.
യുഎസ് ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾ നിരോധനത്തിനു തയ്യാറെടുക്കുകയാണ്. യുഎസിൽനിന്നു തിരിച്ചടി കിട്ടിയാൽ പെട്ടെന്നു മാറേണ്ട അവസ്ഥയിലാണ് ടിക്ടോക്. ചൈനയ്ക്കു പുറത്ത് ലണ്ടനിലും മറ്റു ഓഫീസുകളിലും കൂടുതൽ ജീവനക്കാരെ നിയമിച്ച് പ്രവർത്തനം വിപുലപ്പെടുത്താനാണ് കമ്പനി ഒരുങ്ങുന്നത്.