മല്ലപ്പള്ളി : റോഡരികിൽ അശാസ്ത്രീയമായി കൂട്ടിയിട്ടിരിക്കുന്ന തടികൾ കാഴ്ച മറക്കുന്നതിനും അപകടങ്ങൾക്കും കാരണമാകുന്നതായി പരാതി. പൊതുമരാമത്ത് നിയമപ്രകാരം പാതയോരങ്ങളിൽ തടികളോ മറ്റു വസ്തുക്കളോ കൂട്ടിയിടുന്നത് ശിക്ഷാമാണെന്ന നിയമം കാറ്റിൽ പറത്തിയാണ് പൂവനക്കടവ് – ചെറുകോൽപ്പുഴ റോഡിൽ വൃന്ദാവനം ഗുരുമന്ദിര ജംഗ്ഷന് സമീപത്തും വാലാങ്കര – അയിരൂർ റോഡിൽ പൊറോട്ടമുക്കിന് സമീപവും തടികൾ റോഡിൽ അപകടക്കെണിയായിട്ടുള്ളത്. പൊറോട്ട മുക്കിന് സമീപത്തെ വലിയ തടികൾ മാസങ്ങൾക്ക് മുൻപ് ഇട്ടതിനാൽ തടിക്ക് സമീപം കാട് പന്തലിച്ച് തടി കാണാത്ത നിലയിലാണ്. വീതി കുറഞ്ഞ റോഡിൽ തടികൾ ഇറക്കി വെച്ചിരിക്കുന്നത് പലപ്പോഴും ഗതാഗത തടസ്സത്തിന് കാരണമാകുന്നുണ്ട്.
കാൽനട യാത്രക്കാർക്ക് നടന്നു പോകുവാൻ ബുദ്ധിമുട്ട് ഉളവാക്കുന്ന രീതിയിലാണ് പാതയോരങ്ങൾ കയ്യേറി ഇവ കൂട്ടിയിട്ടിരിക്കുന്നത്. വേനൽ മഴ ശക്തി പ്രാപിച്ചതോടെ ഇവയ്ക്കിടയിൽ ഇഴജന്തുക്കളുടെ ശല്യവും വർദ്ധിച്ചു. റോഡരികിൽ തടികൾ ഇറക്കി വെക്കുമ്പോൾ കൃത്യമായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കേണ്ടതാണെന്ന നിയമവും പാലിക്കപ്പെടാറില്ലെന്ന് മാത്രമല്ല അധികകാലം ഒരേ സ്ഥലങ്ങളിൽ തന്നെ തടികൾ കൂട്ടിയിടുന്ന രീതിയാണ് ഇവർ പിന്തുടരുന്നത്. ഇതിന് പുറമെ തടി വ്യാപാരികൾ രാത്രികാലങ്ങളിലോ തിരക്കൊഴിഞ്ഞ സമയങ്ങളിലോ വാഹനത്തിൽ തടികൾ കയറ്റുന്നതിന് പകരം സമയനിഷ്ട പാലിക്കാതെ ക്രെയിൻ ഉപയോഗിച്ച് പകൽ സമയങ്ങളിൽ ലോഡുകൾ കയറ്റി ഗതാഗത തടസം സൃഷ്‌ടിക്കുന്നു.
അധികൃതർ അടിയന്തിര ഇടപെടൽ നടത്തണമെന്നാണ് യാത്രക്കാരുടെയും തദ്ദേശവാസികളുടെയും ആവശ്യം. അപകടകരമായ രീതിയിൽ പാതയോരങ്ങളിൽ തടികൾ കണ്ടാൽ പോലീസിലോ തദ്ദേശസ്വയംഭരണ വകുപ്പിലോ പരാതികൾ നൽകാൻ പ്രദേശവാസികൾ തയ്യാറാകാത്തതാണ് ഇത്തരം പ്രതിസന്ധികൾക്ക് കാരണമാകുന്നത്.






























