മന്ദമരുതി: തലങ്ങും വിലങ്ങും ടിപ്പറുകള്‍ ഓടിച്ച് കാല്‍നടയാത്രപോലും അസാധ്യമാക്കി പാറമട മുതലാളി. മന്ദമരുതി – കക്കൂടുമൺ റോഡിൽ മന്ദമരുതി സ്റ്റോറുംപടി വരെയുള്ള സ്‌ഥിതിയാണിത്. ദിവസേന അമിതഭാരവുമായി നിരവധി ടിപ്പറുകളാണ് ഈ റോഡില്‍ക്കൂടി പായുന്നത്. കഴിഞ്ഞ വര്‍ഷം ഇവിടെ പ്രവര്‍ത്തനം ആരംഭിച്ച പാറമടയാണ് ഒരു പ്രദേശത്തെ റോഡ് ഗതാഗതം താറുമാറാക്കി ജനങ്ങളെയാകെ ചെളിക്കുണ്ടിലാക്കിയത്. പുതിയതായി ആധുനിക നിലവാരത്തില്‍ പണിതീര്‍ത്ത റോഡുകള്‍ ഇന്ന് ഉഴുതുമറിച്ച നിലയിലാണ്. റാന്നി എം.എല്‍.എ യുമായി അടുത്തബന്ധം പുലര്‍ത്തുന്ന പാറമട മുതലാളിയുടെ നടപടിയെ ചോദ്യം ചെയ്യുവാന്‍ ആരും തയ്യാറാകുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. കോട്ടയം കങ്ങഴയിലെ ഒരു കേരളാ കോണ്‍ഗ്രസ് നേതാവിന്റെയാണ് ഈ പാറമടയെന്നും മറ്റൊരാളുടെ പേരിലാണ് ഇത് നടത്തുന്നതെന്നും ആരോപണമുണ്ട്.
പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി മാറ്റിവെച്ചിട്ടുള്ള CER ഫണ്ടില്‍ നിന്നും ഒരുരൂപപോലും ഇതുവരെ ചെലവഴിച്ചിട്ടില്ല എന്നും അനില്‍ കാറ്റാടിക്കലിന് ലഭിച്ച വിവരാവകാശ രേഖയില്‍ പറയുന്നു. പാറമട പ്രവര്‍ത്തനം ആരംഭിച്ച് ആദ്യവര്‍ഷം പഴവങ്ങാടി ഗവണ്മെന്റ് യു.പി സ്കൂളിന് സ്മാര്‍ട്ട് ക്ലാസ് റൂം, ലാപ്ടോപ്, പ്രൊജക്ടര്‍, ഷെല്‍ഫുകള്‍ എന്നിവ സ്ഥാപിക്കുവാന്‍ 1,15,000 രൂപയും റാന്നി ഗവര്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ RO വാട്ടര്‍ ഡിസ്പെന്‍സര്‍, സോളാര്‍ വാട്ടര്‍ ഹീറ്റര്‍ എന്നിവയ്ക്ക് 1,00,000 രൂപയും മെഡിക്കല്‍ സ്ട്രെച്ചെറുകള്‍, ട്രോളികള്‍, വീല്‍ ചെയറുകള്‍ എന്നിവയ്ക്ക് 1,00,000 രൂപയും 500 ചെടി തൈകള്‍ വെക്കുന്നതിന് 90,000 രൂപയും ചെലവഴിക്കേണ്ടതാണ്. എന്നാല്‍ CER ഫണ്ടില്‍ നിന്നുള്ള ഈ പദ്ധതികള്‍ ഇതുവരെ നടത്തിയതായി അറിവില്ല.
ശബരിമല അനുബന്ധ റോഡ് വികസന പദ്ധതിയിൽ നവീകരണത്തിന് 12.54 കോടി രൂപ സർക്കാർ അനുവദിച്ച് പണി കരാറായതാണ്. മന്ദമരുതി - സ്റ്റോറുംപടി വരെയുള്ള റോഡ് പൂർണമായി നശിച്ചു കിടക്കുകയാണ്. ടിപ്പറുകൾ ഓടി രൂപപ്പെട്ട കുഴികൾ പാറമട ലൈസൻസി നികത്തിത്തരണമെന്ന നിര്‍ദ്ദേശം കരാറുകാരന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇക്കാര്യം പിഡബ്ല്യുഡി അധികൃതർ താലൂക്ക് വികസനസമിതി യോഗത്തിൽ അറിയിച്ചിട്ടുമുണ്ട്.





























